ഇംഗ്ലണ്ടിന് തോൽവി; ഓസ്ട്രേലിയ സെമിയിൽ
ലോഡ്സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം തോൽവി.ഇന്നലെ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയോട് 64 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ മൂന്നാം തോൽവിയാണ് ഇന്നലത്തേത്.
നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 44.4 ഓവറിൽ 221 റൺസിൽ അവസാനിച്ചു. തോൽവി 64 റൺസിന്. സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് കളിയിലെ കേമൻ. ഇതോടെ ഓസ്ട്രേലിയ ഈ ലോകകപ്പിൽ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി. ഓസീസിന്റെ വിജയത്തോടെ ശ്രീലങ്ക, ബംഗ്ലദേശ്, പാക്കിസ്ഥാൻ ടീമുകൾ സെമി പ്രതീക്ഷ നിലനിർത്തുകയും ചെയ്തു. 1992നുശേഷം ലോകകപ്പ് വേദികളിൽ ഓസീസിനെ തോൽപ്പിക്കാൻ ഇംഗ്ലണ്ടിനായിട്ടില്ല.
ഏഴു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യതകളിൽ കരിനിഴൽ വീണു. ഓസ്ട്രേലിയയാകട്ടെ, ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. 10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയ്സൻ ബെഹ്റെൻഡോർഫാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. ഇതോടെ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ സ്റ്റാർക്ക് വീണ്ടും ഒന്നാമതത്തി.
കഴിഞ്ഞ മൽസരത്തിൽ ശ്രീലങ്കയോടും തോറ്റ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് ഈ തോൽവി. ഈ ലോകകപ്പിൽ ഇതുവരെ തോൽവി അറിയാത്ത ഇന്ത്യ, ന്യൂസീലൻഡ് ടീമുകൾക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന കളികൾ.