ആറ്റിങ്ങൽ നാലുവരിപ്പാതയിലെ വിവാദത്തിന് പരിഹാരം; ഫലം കണ്ടത് ആറ്റിങ്ങൽ എംഎൽഎ ബി സത്യന്റെ ഇടപെടൽ
ആറ്റിങ്ങൽ : ആറ്റിങ്ങലിന്റെ എക്കാലത്തെയും വികസന സ്വപ്നമാണ് ആറ്റിങ്ങൽ നാലുവരിപ്പാത. ആറ്റിങ്ങൽ ദേശീയ പാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വർഷങ്ങൾക്ക് മുൻപ് ബൈപാസ് പദ്ധതി തയ്യാറാക്കി അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും ആറ്റിങ്ങൽ പട്ടണത്തിലെ നിലവിലെ തിരക്ക് ഒഴിവാക്കാൻ ദേശീയ പാതയുടെ ഇരുവശങ്ങളിലും വീതിക്കൂട്ടി നാലുവരിയാക്കി മാറ്റാൻ നടപടികൾ സ്വീകരിച്ചു. എന്നാൽ പദ്ധതിയുടെ ആരംഭം മുതൽ പല തരത്തിലുള്ള വിവാദങ്ങളും തടസ്സങ്ങളും ആണ് നേരിട്ടത്. ഒടുവിൽ മൂന്ന് ഘട്ടമായി ആറ്റിങ്ങൽ പൂവൻപാറ മുതൽ മൂന്നുമുക്ക് വരെ വീതിക്കൂട്ടി നാലുവരിയാക്കാൻ തീരുമാനിക്കുകയും ആദ്യ ഘട്ടമായ പൂവൻപാറ മുതൽ കച്ചേരിനട വരെയുള്ള നിർമാണം ഏകദേശം പൂർത്തിയാക്കി ഗതാഗത്തിന് തുറന്നു കൊടുക്കുകയും ചെയ്തു. മൂന്നുമുക്ക് മുതൽ കെഎസ്ആർടിസി സ്റ്റാൻസ് വരെയുള്ള രണ്ടാം ഘട്ടം ടാറിങ് ഉടൻ നടക്കും. ശേഷം കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ കച്ചേരിനട വരെയുള്ള മൂന്നാം ഘട്ടവും. ഇലക്ട്രിക് പോസ്റ്റുകളും വിവിധ കേബിലുകളും വാട്ടർ പൈപ്പുകളും എല്ലാം മാറ്റി സ്ഥാപിച്ചും മറ്റുമാണ് നിർമാണം തുടരുന്നത്.
റോഡിന്റെ വികസത്തിനായി സ്വന്തം സ്ഥലം സൗജന്യമായി വിട്ട് നൽകിയ വ്യാപാരികളും വികസനത്തിന്റെ പാതയിൽ മാതൃകയായി. എന്നാൽ ചില ഇടങ്ങളിൽ വലിയ തടസ്സങ്ങളും കേസും കോടതിയുമായി. അതൊക്കെ നിർമാണത്തെയും ബാധിച്ചു. ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ആറ്റിങ്ങൽ ആർകെവി ഷെഡിന് സമീപത്തെ ഒരു സ്വകാര്യ വ്യതിയുടെ സ്ഥലം ലഭ്യമാകാത്തത് കൊണ്ട് അവിടെ റോഡ് ഇടുങ്ങിയ നിലയിലായി. സംഭവം സ്വകാര്യ വ്യക്തി കോടതിയിൽ പോയി സ്റ്റേ വാങ്ങിയത് കാരണം റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. എന്നാൽ അവിടെ റോഡ് ഇടുങ്ങിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. തുടർന്ന് എംഎൽഎ അഡ്വ ബി സത്യൻ മാധ്യമങ്ങളെ കണ്ട് അത് കോടതി സ്റ്റേ ഉള്ളത് കൊണ്ടാണ് വികസനത്തിന് തടസ്സമായതെന്നും കോടതിയെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി റോഡ് വികസന പൂർണമാക്കുമെന്ന് പറഞ്ഞിരുന്നു.
ലോകായുക്തയിൽ ഒരു സ്റ്റേ ഉത്തരവ് വാങ്ങി സ്വകാര്യ വ്യക്തി അദ്ദേഹത്തിന്റെ വസ്തുവിൻ്റെ മുന്നിൽ ഉദ്ദേശം ഒരു സെൻറ് സ്ഥലം ടാർ ചെയ്യുന്നതിന് തടസ്സം നിൽക്കുകയായിരുന്നു. ഇത് തങ്ങളുടെ സ്ഥലമാണെന്നും വില നൽകിയാലെ ഭൂമി റോഡ് വികസനത്തിന് എടുക്കാൻ പാടുള്ളു എന്ന് കാണിച്ചാണ് ലോകായുക്തയിൽ നിന്നും സ്റ്റേ ഉത്തരവ് നേടിയതെന്ന് എംഎൽഎ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും വലിയ വാർത്തയായതിനെ തുടർന്ന് ദേശിയ പാതാ വിഭാഗം, റവന്യൂ, നഗരസഭ സെക്രട്ടറി, എംഎൽഎ എല്ലാവരുമായി ചർച്ച ചെയ്ത് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി സ്റ്റേ വെക്കെറ്റ് ചെയ്ത് കിട്ടാൻ ദേശീയപാതാ വിഭാഗം എക്സികുട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. പ്രസ്തുത സ്ഥലം പുറമ്പോക്കായി അളന്ന് തിട്ടപ്പെടുത്തി റോഡ് വികസനത്തിന് കൂട്ടി ചേർത്ത് ഈ സ്ഥലത്ത് ഓട നിർമ്മിക്കുകയും കെഎസ്ഇബിയുടെ തൂണും സ്ഥാപിച്ചു. തുടർന്ന് പ്രസ്തുത ഭാഗം മെറ്റൽ ചെയ്തു. ബാക്കി ജോലികൾ ഉടൻ ചെയ്ത് നിലവിലുള്ള റോഡിനോട് ചേർക്കും. അതോടെ നാലുവരിയിലെ വലിയ ഇടുക്കം മാറും. ആറ്റിങ്ങൽകാരുടെയും ആറ്റിങ്ങൽ വഴി യാത്ര ചെയ്യുന്നവരുടെയും വലിയൊരു പ്രശ്നത്തിനുള്ള പരിഹാരമായി.