അന്തരീക്ഷ മലിനീകരണം: മുന്നിൽ ടാറ്റ മോട്ടോഴ്സെന്ന് പഠനം
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാത്തോ ഡൈനാമിക്സിന്റെ പുതിയ കണക്കുകൾ ടാറ്റ മോട്ടോഴ്സിന് തലവേദനയാകുന്നു. പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ ഏറ്റവും മുമ്പിലുള്ള കാർ നിർമാണ കമ്പനി ടാറ്റയാണെന്നാണ് കൃത്യമായ ഡാറ്റകൾ വെച്ച് ജാത്തോ പുറത്തുവിട്ടിരിക്കുന്നത്.
യൂറോപ്പിൽ 2020 ജനുവരി മുതൽ ഒക്ടോബർ വരെ പുറത്തിറങ്ങിയ വിവിധ കാർമോഡലുകളെ താരതമ്യപ്പെടുത്തിയാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിനെടുത്ത 11 ബ്രാൻഡുകളിൽ ഏറ്റവുമധികം കാർബൺ പുറന്തള്ളുന്നത് ടാറ്റയാണ്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുമ്പോൾ 160 ഗ്രാം കാർബൺ ഡൈ ഓക്സൈഡാണ് ടാറ്റ കാറുകൾ പുറന്തള്ളുന്നത്. അതേ സമയം പി.എസ്.എ 97.9 ഗ്രാമും ടൊയോട്ട 100.6 ഗ്രാമും സുസുക്കി 108.9 ഗ്രാമും ബി.എം.ഡബ്ല്യൂ 115.7 ഗ്രാമും കാർബൺ മാത്രമാണ് പുറന്തള്ളുന്നത്.
11ൽ പത്തു ബ്രാൻഡുകളും കിലോമീറ്ററിൽ 97.9 ഗ്രാമിനും 122.6 ഗ്രാമിനുമിടയിൽ മാത്രം കാർബൺ പുറന്തള്ളുമ്പോൾ ടാറ്റ മാത്രം 160 ഗ്രാം പുറന്തള്ളുന്നത് ഗൗരവമായാണ് അധികാരികളും പരിസ്ഥിതി പ്രവർത്തകരും അടക്കമുള്ളവർ വീക്ഷിക്കുന്നത്. 45 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ജാത്തോ ഡൈനാമിക്സിന്റെ കണക്കുകൾ അധികാരികമായാണ് യൂറോപ്പ്യൻ രാജ്യങ്ങൾ അടക്കമുള്ളവർ പരിഗണിക്കുന്നത്.
പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തിൽ ടാറ്റ വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമല്ല. ടാറ്റ നാനോ ആഗോളതാപനത്തിന് കാരണമാകുന്നുവെന്ന് പരിസ്ഥിതി നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു. അന്തരീക്ഷ മലിനീകരണം പ്രത്യേകിച്ച് കാർബൺ പുറന്തള്ളൽ കുറക്കാനായി യൂറ്യോപ്യൻ യൂണിയൻ അടക്കമുള്ളവർ ശ്രമിക്കുമ്പോ ൾ പുറത്തുവന്ന കണക്കുകൾ ടാറ്റ മോട്ടോഴ്സിന്റെ ബ്രാൻഡ് വാല്യൂ കുത്തനെ ഇടിക്കാൻ സാധ്യതയുണ്ട്. പരിസ്ഥിതി സംരക്ഷണം തെരഞ്ഞെടുപ്പ് മുദ്രാവാക്യം വരെയാക്കുന്ന യൂറോപ്യൻ അധികാരികളിൽ നിന്നും കടുത്ത നടപടികൾ ടാറ്റക്ക് നേരിടാനും സാധ്യതയുണ്ട്.