300 കിലോയിൽ നിന്നും 86 കിലോയിലേക്ക്
ഏഷ്യയിലെ ഏറ്റവുംഭാരമുള്ള വനിത താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കഥ പറയുകയാണ്. 300 കിലോയില്‍നിന്ന് നാലുവര്‍ഷംകൊണ്ട് 86 കിലോ ആയിക്കുറഞ്ഞ കഥ.
മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായാണ് അവരെ ജീവിതത്തിലേക്ക് തിരികെനടത്തിയത്. മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോള്‍ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോ. ആറാം വയസ്സിലേക്ക് കടന്നതോടെ തൂക്കം കൂടാന്‍തുടങ്ങി. 16-ാം വയസ്സില്‍ 126 കിലോ ആയി. അതോടെ അസുഖങ്ങളും കൂട്ടിനെത്തി. ശ്വസതടസ്സം കൂടിവന്നതോടെ ഓക്‌സിജന്‍ എപ്പോഴും വേണമെന്നായി. 2007 മുതല്‍ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. എട്ടുവര്‍ഷത്തോളമാണ് ഒരേ കിടപ്പുകിടന്നത്. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകള്‍ ഉപയോഗിക്കേണ്ടിവന്നു.
ലീലാവതി ഹോസ്പിറ്റലില്‍ ഡോ. ശശാങ്ക് ഷായെ കാണാന്‍വേണ്ടിമാത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം അമിത പുറത്തിറങ്ങിയത്. വാതില്‍ പൊളിച്ചുമാറ്റി ഒരു ആംബുലന്‍സില്‍ വലിയൊരു സോഫ അമിതയ്ക്കുവേണ്ടി പണിതുറപ്പിക്കുകയായിരുന്നു. ഇതിലിരുന്നാണ് ആശുപത്രിയില്‍ എത്തിയത്. ആസ്പത്രിയില്‍ പ്രത്യേകം കട്ടിലും കിടക്കയും ഒരുക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മാസങ്ങള്‍നീണ്ട ഒരുക്കങ്ങള്‍. ശസ്ത്രക്രിയതന്നെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. 2015-ല്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കാന്‍ തുടങ്ങി. 2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോള്‍ ഇവര്‍ സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു. 'ഇപ്പോള്‍ എനിക്ക് സാധാരണ ഒരാള്‍ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യാ'- സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അമിത മറച്ചുവെക്കുന്നില്ല.