കളമശ്ശേരി മെഡിക്കല്‍ കോളേജ് വികസിപ്പിച്ച വിസ്ക് തമിഴ്നാട്ടിലേക്ക്
കൊച്ചി: കൊവിഡ് പരിശോധനയ്ക്ക് സാംപിള്‍ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഭീഷണി ഉണ്ടാകാതിരിക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് വികസിപ്പിച്ച സംവിധാനം തമിഴ്നാട്ടിലേക്കും അയച്ചു തുടങ്ങി. വാക്ക് ഇന്‍ സാംപിള്‍ കിയോസ്‌ക് അഥവാ വിസ്‌ക് എന്നാണ് ഇതിന്റെ പേര്. കൊറോണ ലക്ഷണമുള്ളവരുടെ സാംപിള്‍ ശേഖരിക്കുവാന്‍ വില കൂടിയ പി.പി.ഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനമായ വിസ്‌ക്ക് വികസിപ്പിച്ചത്. ഇതില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലാമുണ്ട്. കുറഞ്ഞ സമയം കൊണ്ട് സാംപിള്‍ ശേഖരിക്കുകയും ചെയ്യാം. തമിഴ്‌നാട്ടില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിസ്‌ക്കുകള്‍ എത്തിച്ച് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ഷാജഹാന്റെ നേതൃത്വത്തിലാണ് വിസ്‌ക്കുകള്‍ ആദ്യം നിര്‍മ്മിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലാ കളക്ടര്‍മാരും തേനി എംപി രവീന്ദ്ര കുമാറും ഇവ നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യമുന്നയിച്ചു. ഇതനുസരിച്ച് 18 വിസ്‌ക്കുകളാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിച്ച് തമിഴ്‌നാട്ടിലേക്കയച്ചത്. തിരുവണ്ണാമലൈ, തേനി, വെല്ലൂര്‍ എന്നീ ജില്ലകളിലെ ആശുപത്രകളിലായിരിക്കും ഇവ സ്ഥാപിക്കുക. മുപ്പത്തി അയ്യായിരം രൂപയോളമാണ് ഒരെണ്ണത്തിന്റെ നിര്‍മ്മാണ ചെലവ്.