വിശ്വാസ് മെഹ്ത്ത കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തിരുവനന്തപുരം കളക്‌ടർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മെഹ്ത്തയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വിശ്വാസ് മെഹ്ത്ത. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 1986 ബാച്ച് ഐഎഎസ് കാരനാണ് ഡോ. വിശ്വാസ് മെഹ്ത്ത. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി 19വരെ സര്‍വീസുണ്ട്.
സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേഹ്ത്ത. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ഇദ്ദേഹം. 1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് വിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മൂവരും കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ളവരാണ്. ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നുണ്ട്. ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാട്ടാത്തതിനാലാണ് വിശ്വാസ് മേഹ്ത്തയെ നിയമിച്ചത്.
റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. വേണു റവന്യൂ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ റവന്യൂ മന്ത്രിയുമായി നിരവധി തവണ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. പല തീരുമാനങ്ങളും മന്ത്രി അറിയാതെ നടപ്പിലാക്കിയെന്ന വിമര്‍ശനം വേണുവിനെതിരെ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് റീ ബില്‍ഡ് കേരളയുടെ ചുമതല ഉണ്ടായിരുന്ന വേണുവിനെ ആ സ്ഥാനത്തുനിന്ന് നേരത്തെ മാറ്റിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ കാര്‍ഷികോത്പാദന കമ്മീഷണര്‍ ആയും നിയമിച്ചു. ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ സാഹചര്യത്തിലാണ് പകരം ഇഷിതാ റോയിയെ നിയമിച്ചത്.
ഇതിന് പുറമെ വിവിധ ജില്ലാ കളക്ടർമാരേയും മാറ്റി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മാറ്റി നവ്‌ജോത് ഖോസയെ പകരം നിയമിച്ചു. നിലവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡിയാണ് നവ്‌ജോത് ഖോസ. മലപ്പുറം ജില്ലാ കളക്ടറായാണ് ഗോപാലകൃഷ്ണന് പകരം നിയമനം. കആലപ്പുഴ കളക്ടര്‍ എം. അഞ്ജനയെ കോട്ടയത്തേക്കും മാറ്റി. കോട്ടയത്തെ നിലവിലെ കളക്ടര്‍ സുധീര്‍ ബാബു ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് അഞ്ജനയെ കോട്ടയത്തേക്ക് മാറ്റിയത്. മുന്‍ ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടര്‍.
ഐ.പി.എസ് തലത്തിലും അഴിച്ചു പണിയുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറായിരുന്ന ആര്‍.ശ്രീലേഖ ഫയര്‍ഫോഴ്‌സ് മേധാവിയാകും. എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എം.ആര്‍ അജിത് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും നിയമിച്ചു.