വന്ദേഭാരത് മിഷൻ: സൗദിയിൽ നിന്ന് വിമാനങ്ങൾ കുറവെന്ന് പരാതി
ദമാം: പ്രവാസികളെ തിരിച്ച് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ നിന്ന് അനുവദിച്ച വിമാനങ്ങൾ ആപേക്ഷികമായി കുറവെന്ന് വ്യാപക പരാതി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യു എ ഇ യിൽ നിന്ന് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലേക്ക് ഇതുവരെ 114 സർവീസുകൾ അനുവദിച്ചപ്പോൾ വെറും 25 വിമാനങ്ങളാണ് സൗദിയിൽ നിന്ന് പട്ടികപ്പെടുത്തിയത്. അതേസമയം ഒമാനിൽ നിന്ന് 28 ഉം ഖത്തറിൽ നിന്ന് 20 ഉം വിമാനങ്ങൾ അനുവദിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് 21 വിമാനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി ഷെഡ്യുൾ ചെയ്തിരിക്കുന്നത്. ബഹ്റൈനിൽ നിന്ന് 9 വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്.
സൗദിയിലെ ഇന്ത്യക്കാരായ പ്രവാസികളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളവരാണെന്ന് എംബസി ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ കേരളത്തിലേക്ക് 10 വിമാനങ്ങൾ മാത്രമാണ് അനുവദിക്കപ്പെട്ടത്. അതേസമയം യുഎഇ യിൽ നിന്ന് 73 വിമാനങ്ങൾ കേരളത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഒമാൻ 18, ഖത്തർ 10, കുവൈത്ത് 10, ബഹ്‌റൈൻ 8 എന്നിങ്ങനെ കേരളത്തിലേക്ക് വിമാനം സർവീസ് നടത്തുമ്പോഴാണു സൗദിയിൽ നിന്ന് ആകെ 10 വിമാനങ്ങൾ അനുവദിക്കപ്പെട്ടിട്ടുള്ളത്.
ആരോഗ്യ പരിരക്ഷ ആവശ്യമുള്ളവരും ഗർഭിണികളും താമസ രേഖയും, തൊഴിൽ നിയമ പ്രശ്നങ്ങളും മൂലം ഇവിടെ കുടുങ്ങിക്കിടക്കുന്നവരുമായി നിരവധി പേർ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴാണ് വിമാനങ്ങളുടെ എണ്ണത്തിൽ ഈ കുറവ്. അനുവദിക്കപ്പെട്ട വിമാനങ്ങളിലെ തന്നെ മുൻഗണനാപട്ടികയിൽ അനർഹർ കടന്നു കൂട്ടിയതായി പരാതി നിലനിൽക്കുന്നുണ്ട്.
ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം പ്രതീക്ഷിച്ച് കഴിയുന്നവരും നിരവധി പേരുണ്ട്. കൊച്ചിയോ കോഴിക്കോടോ ഇറങ്ങി തിരുവനന്തപുറത്തേക്ക് റോഡ് മാർഗം ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് മണിക്കൂറുകൾ സഞ്ചരിക്കാനാകില്ലെന്നെന്നാണ് പ്രശ്നം. ജൂൺ 6 വരെ പ്രഖ്യാപിച്ച മൂന്നാം ഘട്ട ഷെഡ്യുളിലും ഇത്തരം പരാതികൾ പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെയും അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിൽ കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ് സൗദിയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ.