നജീബിനെ കണ്ടെത്താനാകാത്തവരാണ് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തുന്നത്; കനയ്യകുമാര്‍
ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയ്‌ക്കെതിരേ നടക്കുന്ന ബിജെപി പ്രചാരണങ്ങളെ വിമര്‍ശിച്ച് ജെഎൻയു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍. ജെഎന്‍യു കാമ്പസില്‍നിന്ന് 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്താന്‍ സാധിച്ചവര്‍ക്ക് കാമ്പസില്‍നിന്ന് കാണാതായ നജീബിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കനയ്യകുമാര്‍ പരിഹസിച്ചു. ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ജെഎന്‍യുവിലെ ചവറ്റുകൊട്ടകളില്‍നിന്ന് അവര്‍ 3,000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തി. എങ്ങനെയാണ് ഇത്രയുമെണ്ണം അവര്‍ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.
'ജെഎന്‍യുവിനെ നിങ്ങള്‍ വേണ്ടത്ര അപഹസിച്ചോളൂ. ഞങ്ങളെ ദേശവിരുദ്ധരെന്നു വിളിച്ചോളൂ. എന്നാല്‍ അത് നിങ്ങളുടെ മക്കള്‍ക്ക് ജോലി നേടാന്‍ സഹായിക്കില്ല. അത് ജീവിതത്തിന് സുരക്ഷിതത്വം നല്‍കില്ല. അത് നിങ്ങള്‍ക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ നല്‍കില്ല. നിങ്ങളുടെ മോഹഭംഗം എന്താണെന്ന് എനിക്കറിയാം' ജെഎന്‍യുവില്‍ പ്രവേശം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല', കനയ്യകുമാര്‍ പറഞ്ഞു.