ജോലിഭാരം കുറഞ്ഞിട്ടില്ല; ഫലമുണ്ടായി എന്നതില്‍ സന്തോഷം- കെ.കെ. ശൈലജ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായെന്നും പക്ഷേ എല്ലാം കഴിഞ്ഞു എന്ന് ഒരിക്കലും പറയുന്നില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. നമ്മുടെ പ്രവൃത്തിഭാരം കുറയുന്നില്ല, കൂടുന്നതേയുള്ളൂ. പക്ഷേ, പ്രവൃത്തി ചെയ്യുന്നതില്‍ ഫലമുണ്ടായി എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിശ കോള്‍ സെന്ററില്‍ ഒരു ലക്ഷം കോള്‍ തികയുന്ന അവസരത്തില്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും ആളുകൾ വരുന്നുണ്ട്. അവരെ ഓരോരുത്തരേയും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വരുന്നവരില്‍ പോസിറ്റീവ് കേസുകള്‍ കണ്ടേക്കാം. പക്ഷേ അത് കണ്ടു കിട്ടുക എന്നതാണ് പ്രധാനം. അത്തരക്കാര്‍ പരിശോധനയില്‍ വരികയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ അവര്‍ക്ക് മരണമുണ്ടാകാതെ, മറ്റുള്ളവരിലേക്ക് പകരാതെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വരുന്ന ആളുകളുടെ മുന്‍ഗണന തീരുമാനിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണ. മുന്‍ഗണ ക്രമം അനുസരിച്ചാണ് ആളുകളെ കൊണ്ടുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സംസ്ഥാനങ്ങൾക്ക് ക്വാട്ട ഒന്നും തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. നിര്‍ദേശങ്ങളെല്ലാം മാധ്യമങ്ങള്‍ നന്നായി കൊടുക്കുന്നുണ്ടെന്നും അതിലൂടെയാണ് ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇനിയുമത് തുടരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.