രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം: 24‐ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്‌ഘാടനം ചെയ്‌തു. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജൂറി അംഗമായ ഈജിപ്ഷ്യന്‍ സംവിധായകൻ ഖൈറി ബെഷാറ, ജൂറി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, മുഖ്യാതിഥിയായെത്തിയ നടി ശാരദ, എംഎല്‍എ വി കെ പ്രശാന്ത്, മേയര്‍ കെ ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ എഡിറ്റര്‍ ബീനാ പോള്‍, റാണി ജോര്‍ജ് ഐഎഎസ്, നടി അനശ്വര രാജൻ, ചലച്ചിത്രമേള സെക്രട്ടറി മഹേഷ് പഞ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു.
മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന 186 ചിത്രങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ ഫെസ്റ്റിവല്‍ ബുക്കിന്റെയും ബുള്ളറ്റിന്റെയും പ്രകാശനവും നടന്നു. ചലച്ചിത്ര അക്കാദമിയുടെ പുസ്തകമായ ചലച്ചിത്ര സമീക്ഷ നടി ശാരദ ഖൈറി ബെഷാറയ്ക്കു നല്‍കി പ്രകാശനം ചെയ്തു. മലയാള സിനിമാചരിത്രത്തെക്കുറിച്ചുള്ള "ഫസ്റ്റ് വോള്യം ഓഫ് ഹിസ്റ്ററി ഓഫ് മലയാളം സിനിമ' എന്ന പുസ്തകം മുഖ്യമന്ത്രി ഷാജി എന്‍ കരുണിനു നല്‍കി പ്രകാശനം നിർവ്വഹിച്ചു.
തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്‌ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും.ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.