കൊല്ലമ്പുഴയിലെ ക്ഷേത്ര പറമ്പിൽ പോലീസ് സ്‌റ്റേഷനിലെ ക്ലാർക്ക് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ആറ്റിങ്ങൽ: നഗരസഭ വാർഡ് 24 കൊല്ലമ്പുഴ മാരാഴ്ചയിൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പറമ്പിലാണ് 42കാരനായ ബൈജുവിന്റെ മൃതശരീരം പോലീസ് കണ്ടെത്തിയത്. ഇയാൾ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഓഫീസിലെ യു.ഡി ക്ലർക്കാണ്. വക്കം സ്വദേശിയായ ഇയാൾ 3 വർഷത്തിലേറെയായി ആറ്റിങ്ങൽ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. ഇയാളും ഭാര്യയും മകളും പോലീസ് ക്വാർട്ടേഷ്സിലാണ് താമസം. മരിച്ച ബൈജുവിന്റെ ശരീരത്തിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി ഡി.വൈ.എസ്.പി എസ്.വൈ. സുരേഷ് അറിയിച്ചു.
വികലാംഗനായ ഇയാൾ സ്വന്തം സ്കൂട്ടറിൽ രാവിലെ 11 മണിയോടെ അമ്പലപറമ്പിൽ എത്തിയിരുന്നു. ഉച്ചക്ക് 2 മണിയോടെ സ്കൂട്ടർ പാർക്ക് ചെയ്ത് പറമ്പിലെ ഒഴിഞ്ഞ കോണിൽ പുൽതകിടിയിലേക്ക് കിടക്കുകയായിരുന്നു. തുടർന്ന് 4 മണിയോടെ ക്ഷേത്രത്തിലെ പൂജക്കായി പൂവ് ഇറുക്കാൻ എത്തിയ ജീവനക്കാരി ഗിരിജ ഇയാളെ ശ്രദ്ധിക്കുകയും ഇവിടെ കിടക്കുന്നതിന്റെ കാരണം തിരക്കുകയുമുണ്ടായി. എന്നാൽ തനിക്ക് ശരീരിക സുഖമില്ലാത്തതിനാൽ വിശ്രമിക്കുകയാണെന്നും സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങുമെന്നും പറഞ്ഞു. വൈകുന്നേരം ആറരയോടെ ക്ഷേത്രത്തിലെ ദീപാരാധന പൂജ കഴിഞ്ഞിട്ടും ഇയാൾ പോകാതിരുന്നതിനെ തുടർന്ന് ജീവനക്കാരിയും പൂജാരി പ്രതാപനും ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിൽ നോക്കിയപ്പോഴാണ് ഉറുമ്പ് അരിക്കുന്ന നിലയിൽ ബൈജുവിന്റെ ശരീരം കാണാൻ കഴിഞ്ഞത്. തുടർന്ന് ഇവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും നഗരസഭാ ചെയർമാൻ എം.പ്രദീപിനെയും വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും ചെയ്തതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു. വിഷം ഉള്ളിൽ ചെന്നതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഡി.വൈ.എസ്.പി എസ്.വൈ.സുരേഷ്, സി.ഐ.എസ്.ഷാജി, എസ്.ഐ.സനൂജ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
തുടർന്നുള്ള ദിവസങ്ങളിലെ അന്വേഷങ്ങളിലൂടെ മാത്രമേ ഇയാൾ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കണ്ടെത്താനാവു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മൃതശരീരം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.