പട്ടിണി മൂലം കുട്ടിയെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; വീട്ടമ്മയ്ക്ക് സഹായവുമായി നഗരസഭ
തിരുവനന്തപുരം : പട്ടിണി സഹിക്കാതെ ഒരമ്മ തന്റെ സ്വന്തം മക്കളെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ വാര്‍ത്ത കേരള മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചതും വേദനിപ്പിച്ചതുമായ വാര്‍ത്തയാണ്. എന്നാല്‍ ആ അമ്മയ്ക്ക് സഹായവുമായി തിരുവനന്തപുരം നഗരസഭ രംഗത്ത് വന്നിരിക്കുകയാണ്.
കൈതമുക്കിലെ റെയില്‍വെയുടെ പുറമ്പോക്കിൽ താമസിച്ചിരുന്ന അമ്മയ്ക്ക് നഗരസഭ താത്കാലികമായി ജോലി നല്‍കാനാണ് തീരുമാനമെടുത്തത്. കൂടാതെ, നഗരസഭയുടെ പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്ലാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ മേയര്‍ കെ. ശ്രീകുമാര്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ വഴി വാര്‍ത്തയറിഞ്ഞ അദ്ദേഹം വീട്ടമ്മ താമസിച്ചിരുന്ന വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
ശിശു ക്ഷേമ സമിതി ഏറ്റെടുത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി. വിശപ്പ് സഹിക്കാതെ കുട്ടികളില്‍ ഒരാള്‍ മണ്ണ് തിന്നുന്ന കാര്യം വീട്ടമ്മ നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ സംരക്ഷണം സമിതി ഏറ്റെടുത്തത്. വീട്ടമ്മയുടെ ആറ് മക്കളില്‍ നാല് പേരെയാണ് ശിശു ക്ഷേമ സമിതിയില്‍ അമ്മ കൈമാറിയത്.