നാളെ എ.ഐ.എസ്.എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
തിരുവനന്തപുരം: രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ച് എഐഎസ്എഫ് നാളെ(07/01/2020) സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉൾപ്പെടെയുള്ള ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്ന് അവർ അറിയിച്ചു.
പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മുഖംമൂടിയുടെ പിന്തുണയോടെ ഇരുമ്പു ദണ്ഡും മറ്റു മാരകായുധങ്ങളുമായി വനിത ഹോസ്റ്റലിലടക്കം അതിക്രമിച്ച കടന്ന ആക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു.
ജെഎൻയു സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് പ്രസിഡന്റ് ഐഷി ഗോഷ്, വിഖ്യാത അദ്ധ്യാപിക സുചിത്ര സെൻ ഉൾപ്പെടെയുള്ളവരെ ബോധപൂർവ്വം തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഭരണകൂട ഒത്താശയോട് കൂടി നടക്കുന്ന ഈ അക്രമത്തിനെതിരെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം പോരാട്ടത്തിന് ഇറങ്ങണമെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായള്ള സമരങ്ങളുടെ ഭാഗമാകണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും അഭ്യർത്ഥിച്ചു.