താനൂർ കൊലപാതകം:നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, അന്വേഷണം പുരോഗതിയിലെന്ന് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: താനൂര്‍ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കൊലപാതകത്തില്‍ രാഷ്ട്രീയം ഇല്ലെന്നും പള്ളിതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വി അബ്ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു. ഇതിനെതിരേയാണ് പ്രതിഷേധം ഉണ്ടായത്. പി ജയരാജന്‍ താനൂരില്‍ വന്ന ശേഷമാണ് കൊലപാതകത്തിനുള്ള നീക്കം തുടങ്ങിയതെന്ന് എംകെ മുനീര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നേടിക്കൊണ്ട് എംകെ മുനീര്‍ എംല്‍എ പറഞ്ഞു. 60 കൊല്ലത്തോളം താനൂരില്‍ ലീഗ് എംഎല്‍എ ഉണ്ടായിരുന്നപ്പോള്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും കൊല്ലപ്പെട്ടിരുന്നില്ല. എന്നാല്‍ മൂന്നരവര്‍ഷകാലം സിപിഎം എംഎല്‍എയുടെ ഭരണത്തില്‍ ലീഗ് പ്രവര്‍ത്തകന്റെ ജീവനെടുക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്ന് എംകെ മുനീര്‍ നിമസഭയില്‍ ആരോപിച്ചു.
അതേസമയം കൊലപാകതത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായില്ല. കൊല്ലപ്പെട്ടത് ലീഗ് പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോഴും പ്രതികള്‍ പാര്‍ട്ടി ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളൊരാളുടെ സഹോദരനുമായുണ്ടായ വൈരാഗ്യമാണ് കൊലപാകത്തില്‍ കലാശിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.