ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയുടേതാണ് നിര്‍ദേശം. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. അതില്‍ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാല്‍ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എന്‍.വി. രമണ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജി. പ്രകാശ് ലിംഗനീതിയാണ് തങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന നിലപാടെന്ന് കോടതിയെ അറിയിച്ചു. തിരുവിതാംകൂറിലെ ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ മുഴുവന്‍ ഭരണസമിതിയെപ്പറ്റിയാണ് നിയമമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഏഴംഗ ബെഞ്ചിന്റെ തീരുമാനം യുവതി പ്രവേശനത്തിന് എതിരാണെങ്കില്‍ ദേവസ്വം ബോര്‍ഡിലെ വനിതാ അംഗത്തിന് ശബരിമലയിലെത്താന്‍ സാധിക്കില്ലെന്ന അഭിപ്രായം ജസ്റ്റിസ് രമണ ആവര്‍ത്തിച്ചു. അതിനാല്‍ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ശബരിമലയുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേക നിയമം വേണമെന്നുമുള്ള നിലപാട് ജസ്റ്റിസ് രമണ അറിയിച്ചത്. ഇതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ കോടതി വിളിച്ചുവരുത്തിയത്.