നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത് നിരവധിപ്പേരെ
കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമച്ചവർ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയിൽ താമസമാക്കിയ സീരിയൽ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവർ. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിനു ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിവാഹാലോചനയുമായി എത്തിയവർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് നടി ഷംന കാസിം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്നാണ് ഷംന വ്യക്തമാക്കിയത്. ഷംനയുടെ അമ്മയുടെ പരാതിയിന്മേലാണ് മരട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
തൃശൂരിൽനിന്നു വന്ന വിവാഹാലോചനയിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇവർ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവർ അടുപ്പമുണ്ടാക്കി. ഇതിനിടെ വരനായി എത്തിയ ആൾ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് ആദ്യം സംശയമായി. അമ്മയോട് പറയാമെന്നു പറഞ്ഞു. ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകിയാൽ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോർട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്.
എന്നാൽ പണം നൽകാൻ തയാറായില്ലെന്നു മാത്രമല്ല, വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവാഹാലോചനയുമായി എത്തിയവർ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നൽകിയതെന്നും ഷംന കാസിം പറഞ്ഞു.