ഓപ്പണറായി തകര്‍ത്താടി രോഹിത് ശര്‍മ; 154 പന്തില്‍ സെഞ്ചുറി
വിശാഖപട്ടണം: ടെസ്റ്റ് ഓപ്പണറായുള്ള വേഷപകര്‍ച്ചയില്‍ തകര്‍ത്താടി രോഹിത് ശര്‍മ. ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നേടി. 154 പന്തിലാണ് സെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറിയുമായി സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഉറച്ച പിന്തുണ നല്‍കിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയാണ്. ടീ ബ്രേക്കിന് പിരിയുമ്പോൾ 59.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
പരിമിത ഓവറില്‍ ക്രിക്കറ്റില്‍ പതിനായിരത്തിലേറെ റണ്‍സ് വാരിക്കൂട്ടിയ രോഹിത് ടെസ്റ്റ് ഓപ്പണറായുള്ള തുടക്കം ഗംഭീരമാക്കി. പ്രതിരോധവും ആക്രമണവും സമാസമം സമ്മേളിച്ച ഇന്നിംഗ്സില്‍ 12 ഫോറും അഞ്ച് സിക്സും സഹിതമാണ് രോഹിത് സെഞ്ചുറി തികച്ചത്. ടെസ്റ്റില്‍ താരത്തിന്റെ നാലാം സെഞ്ചുറിയാണ് വിശാഖപട്ടണത്ത് നേടിയത്. ഇന്ത്യന്‍ മണ്ണില്‍ കഴിഞ്ഞ ആറു ഇന്നിംഗ്സില്‍ നാലാം തവണയാണ് അമ്പതിൽ അധികം റണ്‍സ് നേടുന്നത്.
മായാങ്ക് 183 പന്തില്‍ 10 ഫോറും രണ്ടു സിക്സും 84 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 30 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 91 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഉച്ചഭക്ഷണത്തിനു ശേഷം രോഹിത് സെഞ്ചുറിയും അഗര്‍വാളും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.