പ്രവാസികളെ നാട്ടിലെത്തിക്കുന്നത് പരിശോധന നടത്താതെ; സംസ്ഥാനത്തിന്റെ പട്ടിക കേന്ദ്രം അംഗീകരിച്ചില്ല; ആശങ്കയറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസിസഹോദരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. പക്ഷെ ആളുകളുടെ എണ്ണം താരതമ്യപ്പെടുത്തിയാല്‍ കുറച്ചുപേരെ മാത്രമെ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കിട്ടിയ വിവരം അനുസരിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തുക 2250 പേരാണ്. ഇന്ത്യാഗവണ്‍മെന്റ് കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരുവിവരമുണ്ട്. അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്ത് 4,42,000 പേര്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ അടിയന്തിരമായി നാട്ടിലേത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍. ജയില്‍ മോചിതര്‍, കരാര്‍ പുതുക്കാത്തവര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്ന കുട്ടികള്‍. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. നമ്മുടെ ആവശ്യം ആദ്യഘട്ടത്തില്‍ ഇവരെ എത്തിക്കുക എന്നതാണ്. ഇത് കേന്ദ്രം അനുവദിച്ചില്ല. സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ കൈമാറുനുള്ള വിവരം എംബസികളും വിദേശകാര്യമന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗണനാപട്ടികയില്‍ പെട്ടവരെ സുരക്ഷാമാനദണ്ഡങ്ങള്‍ പരിഗണിച്ച് നാട്ടിലെത്തിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്. ലോക്ക്ഡൗണിന്റെ കാലത്ത് മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്രയിലുണ്ടാകുന്ന ബുദ്ധിമുട്ട് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്താതെയാണ് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. ഇത് വലിയ അപകടം സൃഷ്ടിക്കും. ഒരു വിമാനത്തില്‍ 200 ഓളം പേരാണ് ഉണ്ടാകുക. അതില്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്‌നത്തിലാകും. രാജ്യമാകെ രോഗവ്യാപനത്തിന് ഇടയാക്കും. കേരളത്തില്‍ മാത്രമല്ല എല്ലായിടങ്ങളെയും ബാധിക്കും. കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയായ പദ്ധതികളാണ് തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.