റഫാൽ വിമാനങ്ങള്‍ ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ മേഖലയിലെത്തി. സമുദ്രാതിര്‍ത്തിയില്‍ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്‌തു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍. മിസൈലുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് ആഗസ്റ്റ് രണ്ടാം പകുതിയോടെ വിമാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കും.
ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നയുടന്‍ റാഫേലിലേക്ക് ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍ നിന്ന് കൈമാറിയ സന്ദേശം പറന്നെത്തി. ''സ്വാഗതം റാഫേല്‍, പ്രതാപത്തോടെ പറക്കൂ ഇന്ത്യന്‍ ആകാശത്തിലൂടെ'' എന്നായിരുന്നു സന്ദേശം. ''ഡെല്‍റ്റ 63, ഗുഡ് ലക്ക്, ഹാപ്പി ഹണ്ടിംഗ് '' എന്ന് റാഫേലില്‍ നിന്ന് മറുപടി തിരികെയെത്തി. വിമാനങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ട്വീറ്റ് ചെയ്‌തു.
വിമാനങ്ങളുടെ സാങ്കേതിക മികവാണ് ഇന്ത്യ റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചത്. വിലയുടെ കാര്യത്തിലും മറ്റ് വിമാനങ്ങളെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ വാങ്ങിയത്. മറ്റ് പല രാജ്യങ്ങളിലും റാഫേല്‍ വിമാനങ്ങള്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. പല ദൗത്യങ്ങള്‍ക്കും ഒറ്റ വിമാനം എന്നതാണ് റാഫേല്‍ വിമാനങ്ങളുടെ പ്രത്യേകത. മിറാഷ് വിമാനങ്ങളെക്കാള്‍ ഇരട്ടി ആക്രമണ ശേഷിയുമായാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത്.
ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയിലായിരിക്കും ആദ്യ ദൗത്യം. റാഫേല്‍ പറത്താന്‍ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടത്.
9.3 ടണ്‍ ആയുധങ്ങള്‍ റാഫേല്‍ വിമാനങ്ങള്‍ക്ക് വഹിക്കാനാകും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ സജ്ജമാക്കാം. 3,700 കിലോ മീറ്ററാണ് ഓപ്പറേഷണല്‍ റേഞ്ച്. മണിക്കൂറില്‍ 2,222 കിലോ മീറ്ററില്‍ കുതിക്കാം. 60,000 അടി ഉയരം താണ്ടാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും.
ഫ്രാന്‍സില്‍ നിന്ന് തിങ്കളാഴ്ച ടേക്ക് ഓഫ് ചെയ്ത അഞ്ചു വിമാനങ്ങള്‍ 7,000 കിലോ മീറ്റര്‍ പിന്നിട്ടാണ് ഇന്ത്യയിലേക്കെത്തിയത്. കനത്ത സുരക്ഷാവലയത്തിലാണ് അംബാല വ്യോമത്താവളം. വ്യോമത്താവളം ഉള്‍പ്പെടുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.