പൊന്നാനി താലൂക്ക് കണ്ടെയ്‌ൻമെന്റ് സോണാക്കും
മലപ്പുറം: രണ്ടു ദിവസത്തിനിടെ ഡോക്ടർമാരുൾപ്പെടെ 10 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്ക് കണ്ടെയ്‌ൻമെന്റ് സോണാക്കും. തവനൂർ, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് പഞ്ചായത്തുകളെക്കൂടി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിനോട് ശുപാർശചെയ്യുമെന്ന് മന്ത്രി കെ ടി ജലീൽ. ജില്ലാ അവലോകന യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
എടപ്പാൾ, വട്ടക്കുളം, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയും ഞായറാഴ്‌ച കണ്ടെയ്‌ൻമെന്റ് സോണാക്കിയിരുന്നു. താലൂക്കിൽ 1500 പേർക്ക് ആന്റിബോഡി പരിശോധന നടത്തും. സമ്പർക്ക പട്ടികയിലുള്ള 500 പേർക്കാണ് ആദ്യം പരിശോധന നടത്തുക.
എടപ്പാൾ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്റ്റർക്കും ശുകപുരം ആശുപത്രിയിലെ ഫിസിഷ്യനും ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ ആശുപത്രകളിൽ ചികിത്സയിലുള്ളവരെ കോവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. പരിശോധനാഫലം ലഭിക്കുന്നതുവരെ ഇവർ ആശുപത്രിയിൽ തുടരും. ജൂൺ അഞ്ചു മുതൽ ചികിത്സയ്‌ക്കെത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ആശുപത്രികളും സജ്ജമാക്കും. ഇതിനുപുറമെ സ്വകാര്യ ആശുപത്രികളിൽക്കൂടി കോവിഡ് ചികിത്സ ലഭ്യമാക്കും. ലാബ്, ചികിത്സാ സൗകര്യങ്ങളുമുള്ള സ്വകാര്യ ആശുപത്രികളെ കണ്ടെത്തി ഐസിഎംആർ അംഗീകാരത്തിന് നൽകും. കോവിഡ് പരിശോധനയക്ക് സാമ്പിൾ നൽകിയവർ ഫലം പുറത്തുവരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ താലൂക്ക് തല സ്‌ക്വാഡുകൾ പരിശോധന ശക്‌തമാക്കുമെന്നും മന്ത്രി പറഞ്ഞു.