പ്ലസ് ടു കോഴ; കെ എം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും 10 മണിക്കൂർ പിന്നീട്ടു
കോഴിക്കോട്: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ പത്താം മണിക്കൂറില്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥര്‍ കെ എം ഷാജി എംഎല്‍എയെ ദീര്‍ഘനേരം ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിമൂന്നര മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് കെ എം ഷാജി എംഎല്‍എയെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ നടപടി രാത്രി വൈകിയും തുടരുകയാണ്.
അഴീക്കോട് സ്കൂള്‍ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് വിളിപ്പിച്ചത്. കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്നാണ് ഇഡിയുടെ ആദ്യ അന്വേഷണം.
വീട്ടില്‍ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടില്‍ നിന്ന് 50 ലക്ഷവും വീട് വെക്കാന്‍ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നല്‍കി. രണ്ട് കാര്‍ വിറ്റപ്പോള്‍ ലഭിച്ച 10 ലക്ഷവും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്ന് കെ എം ഷാജി ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
അഞ്ച് ജ്വല്ലറികളില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിന്‍വലിച്ചപ്പോള്‍ കിട്ടിയ തുകയും ലോണ്‍ എടുത്ത തുകയും വീട് പൂര്‍ത്തിയാക്കാന്‍ എടുത്തുവെന്നും ഷാജി മൊഴി നല്‍കിയിട്ടുണ്ട്. അഴീക്കോട് സ്കൂളില്‍ നിന്ന് 25 ലക്ഷം കോഴ വാങ്ങിയിട്ടില്ലന്നാണ് ഷാജി ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എംഎല്‍എയുടെ വിദേശയാത്രകളെക്കുറിച്ചും ചോദിച്ചറിയും.