പി.എസ്.സി കായികപരീക്ഷകള്‍ അടുത്തമാസം മുതല്‍
തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച കായികപരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ പി.എസ്.സി പുനരാരംഭിക്കും. ആരോഗ്യവകുപ്പിെന്റ മേല്‍നോട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ. വനിത സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്കുള്ള 29 പേരുടെ കായികപരീക്ഷയാണ് ആദ്യം. ഈ തസ്തികയിലേക്ക് നേരത്തേ കായികപരീക്ഷ പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഗര്‍ഭാവസ്ഥ, പ്രസവം എന്നിവ മൂലം ചിലര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാനായില്ല.
സാവകാശം തേടി ഇവര്‍ കത്ത് നല്‍കിയത് പി.എസ്.സി തള്ളി. തുടര്‍ന്ന് രണ്ടുപേര്‍ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയതോടെയാണ് സമാനപരാതിക്കാരായ 27 പേരെക്കൂടി ഉള്‍പ്പെടുത്തി മാര്‍ച്ച് 23ന് കായിക പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ലോക്ഡൗണിനെതുടര്‍ന്ന് പരീക്ഷ നടത്താന്‍ കഴിയാതെ വന്നതോടെ സെപ്റ്റംബര്‍ നാലിന് 2013 പേരെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രദ്ധീകരിക്കുകയായിരുന്നു. 29 പേരില്‍ അഞ്ച് ഇനങ്ങളിലും വിജയിക്കുന്നവരെ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
സെപ്റ്റംബര്‍ എട്ടിന് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് വനിതകള്‍ക്കുള്ള കായികപരീക്ഷ. തലേദിവസം ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി നിര്‍ദേശിക്കുന്ന കേന്ദ്രത്തില്‍ എത്തണം. ഇവരെ ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കും. ക്വാറന്റീനിൽ ഉള്ളവര്‍ക്ക് പങ്കെടുക്കണമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. തലേദിവസം പരിശോധനക്ക് ഹാജാരാകാന്‍ കഴിയാത്തവര്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണം.
കായികപരീക്ഷക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരെയും കോവിഡ് പരിശോധന നടത്തും. പരിശോധനചെലവ് ആരോഗ്യവകുപ്പ് വഹിക്കും. മാസ്ക്, ഫേസ്മാസ്ക്, സര്‍ജിക്കല്‍ ഗൗണ്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ ചെലവ് പി.എസ്.സിയാണ് വഹിക്കുക. പരീക്ഷക്ക് ഹാജരാകാത്തവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.
കായികപരീക്ഷ ഇങ്ങനെ
•ഒരുദിവസം പരമാവധി 30 പേരുടെ കായികപരീക്ഷ മാത്രം
•ഒരുസമയം മൂന്നോ നാലോ പേരെ മാത്രമേ സാമൂഹിക അകലം പാലിച്ച് ഓടാന്‍ അനുവദിക്കൂ
•ഓടുന്ന സമയത്ത് ഉദ്യോഗാര്‍ഥികള്‍ മാസ്ക് ധരിക്കേണ്ട.
•ഓരോ തവണയും ലോങ്ജംപ്, ഹൈജംപ് പിറ്റുകള്‍ അണുനശീകരണം നടത്തും.
•ബാള്‍ ത്രോ, ഷോട്ട്പുട് ഇനങ്ങളിലും ഒാരോവട്ടവും ഉപകരണങ്ങള്‍ അണുമുക്തമാക്കും.