ഓക്‌സ്‌ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു; കുത്തിവെയ്‌പെടുത്ത വ്യക്‌തിക്ക് അജ്‌ഞാതരോഗം
ലണ്ടന്‍: ഓക്സ്ഫോഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍ നിര്‍ത്തിവച്ചു. കുത്തിവെച്ച ഒരാള്‍ക്ക് മരുന്നിന്‍റെ പാര്‍ശ്വഫലം എന്ന് സംശയിക്കുന്ന അജ്ഞാത രോഗം പിടിപെട്ടതോടെയാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്.
ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ വാക്സിന്‍ പരീക്ഷണമായിരുന്നു സര്‍വകലാശാലയുടേത്. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.
ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേര്‍ന്നാണ് സര്‍വകലാശാല ഈ വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. പരീക്ഷണം നിലച്ചതില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും സാധാരണ നടപടിക്രമം മാത്രമാണിതെന്നും പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും അസ്ട്രസെനേക പറയുന്നു.
പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. വാര്‍ത്ത പുറത്തു വന്ന ഉടന്‍ അസ്ട്രസെനേകയുടെ ഓഹരികളില്‍ വലിയ ഇടിവാണ് ഉണ്ടായത്.
അസ്ട്രസെനേക്കയുടെ വാക്സിന്‍ മൂന്നാം ഘട്ടത്തിലാണെന്നും കോവിഡ് പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നും അമേരിക്കന്‍ പ്രസിഡൻറ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.