ഒക്ടോബറും നവംബറും നിർണ്ണായകം; കോവിഡ് വ്യാപനവും മരണവും വര്‍ധിച്ചേക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോവിഡ് വ്യാപനവും ഇതുമൂലമുള്ള മരണവും വര്‍ധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് മാസം സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ മരണം അധികമാകുന്നത് തടയാന്‍ സാധിക്കൂ.
ടെസ്റ്റ് പോസിറ്റീവ് റേറ്റ് 10 ശതമാനത്തിന് മുകളിലാണ്. കേസുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി. അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പത്തിരട്ടി അധികം മരണങ്ങളാണുള്ളത്. സംസ്ഥാനത്ത് കേസുകള്‍ വര്‍ധിച്ചിട്ടും മരണനിരക്ക് ഉയര്‍ന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ എട്ട് മാസമായി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ക്ഷീണിതരാണ്. പൊതുജന പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജനങ്ങളോട് മുഖ്യമന്ത്രി.