വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട ; ബിൽ ഈ ആഴ്‌ച നിയമസഭയിൽ
സംസ്ഥാനത്ത് സൂക്ഷ്മ -ചെറുകിട- ഇടത്തരം (എംഎസ്എംഇ) വ്യവസായം തുടങ്ങാൻ ഇനി മുൻകൂർ അനുമതി ആവശ്യമില്ല. ഒരു സാക്ഷ്യപത്രംമാത്രം നൽകി 10 കോടി രൂപവരെ മുതൽമുടക്കുള്ള വ്യവസായം തുടങ്ങാം. വ്യവസായ സംരംഭം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ അംഗീകാരങ്ങളും പരിശോധനകളും മൂന്നുവർഷത്തിനുശേഷം പൂർത്തിയാക്കിയാൽമതി. മന്ത്രിസഭ അംഗീകരിച്ച ഈ നിയമം നിർമിക്കുന്നതിനുള്ള ബിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ‘കേരള സൂക്ഷ്മ- ചെറുകിട -ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്ട് 2019' എന്നാണ് പുതിയ നിയമത്തിന്റെ പേര്. നടപ്പ് നിയമസഭാ സമ്മേളനത്തിൽ വ്യവസായമന്ത്രി ഇ പി ജയരാജൻ ബിൽ അവതരിപ്പിക്കും.
കേരളത്തെ ഒരു സമ്പൂർണ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണിത്. നിക്ഷേപകന് സ്വാതന്ത്ര്യവും സമയലാഭവും നൽകുന്ന വ്യവസ്ഥകൾ കേരളത്തിന്റെ വ്യവസായവളർച്ചയ്ക്ക് കുതിപ്പേകും.
1999ലെ ആക്ട് പ്രകാരം രൂപീകരിച്ച ജില്ലാ ബോർഡുകളാണ് വ്യവസായ അനുമതി നൽകുക. പുതിയ ആക്ട് പ്രകാരമുള്ള നോഡൽ ഏജൻസി ജില്ലാ ബോർഡാണ്. വ്യവസായം തുടങ്ങാൻ ബോർഡിന് സംരംഭകൻ സ്വയംസാക്ഷ്യപത്രം നൽകണം. സാക്ഷ്യപത്രം കൈപ്പറ്റിയ രസീത് ലഭിച്ചാലുടൻ വ്യവസായം തുടങ്ങാം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ‘ചുവപ്പ് പട്ടിക'യിൽ ഉൾപ്പെടുത്തിയ വ്യവസായങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
മൂന്നുവർഷംവരെ ഈ അംഗീകാരത്തിന് പ്രാബല്യമുണ്ടാകും. ഈ കാലാവധി പൂർത്തിയായി ആറു മാസത്തിനകം ലൈസൻസ് ഉൾപ്പെടെയുള്ള അനുമതികൾ നേടിയാൽ മതി. ഇതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനമടക്കമുള്ള സർക്കാർ ഏജൻസികളും അതോറിറ്റികളും അനുമതിയുമായി ബന്ധപ്പെട്ട പരിശോധന സ്ഥാപനത്തിൽ നടത്തരുതെന്നും വ്യവസ്ഥയുണ്ട്.
സ്വയം സാക്ഷ്യപത്രത്തിലെ നിബന്ധനകൾ സ്ഥാപനം ലംഘിച്ചാൽ അഞ്ചു ലക്ഷം രൂപയിൽ കവിയാത്ത പിഴ നോഡൽ ഏജൻസിക്ക് ഈടാക്കാം. ഇതിൽ സംരംഭകന് സംസ്ഥാന ബോർഡിന് 30 ദിവസത്തിനകം അപ്പീൽ നൽകാം. ഇത് 30 ദിവസത്തിനകം തീർപ്പാക്കണം.