നേപ്പാളില്‍ ഇന്ത്യയുടെ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്ക് നിരോധനം
കാഠ്മണ്ഡു: ഇന്ത്യയുടെ വാര്‍ത്താ ചാനലുകളെല്ലാം നിരോധിച്ച് നേപ്പാള്‍. നേപ്പാളിനെയും നേപ്പാളിലുള്ള രാഷ്ട്രീയ നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് ഇന്ത്യയുടെ സ്വകാര്യ വാര്‍ത്താ ചാനലുകളെല്ലാം നേപ്പാള്‍ നിരോധിച്ചത്. ഇന്ത്യയുടെ പൊതു വാര്‍ത്താ ചാനലായ ദൂര്‍ദര്‍ശന് വിലക്ക് ബാധകമല്ല.
ഇന്ത്യന്‍ ചാനലുകള്‍ നേപ്പാളിൻ്റെ പരമാധികാരത്തെയും അന്തസിനെയും ചോദ്യം ചെയ്യുന്നുവെന്നും ഇവ തടയുന്നതിനായി നിയമപരവും രാഷ്ട്രീയവുമായ നയതന്ത്ര മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്ന പ്രസ്താവനയുമായി നേപ്പാള്‍ വാര്‍ത്തവിനിമയ-വിതരണ മന്ത്രി യുബരാജ് കത്തീവാദ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം.
നേപ്പാള്‍ പ്രധാന മന്ത്രിയായ കെ.പി ശര്‍മ ഒലി, നേപ്പാളിലെ ചൈനീസ് അംബാസിഡറായ ഹൗ യാന്‍ഖി എന്നിവരെ കുറിച്ചുള്ള പരിപാടികള്‍ ഇന്ത്യയിലെ ചില സ്വകാര്യ വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് നേപ്പാളിന്റെ ഈ തീരുമാനം. ഇന്ത്യയിലെ വാര്‍ത്താ ചാനലുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക ഉത്തരവൊന്നും പുറത്തിറക്കിയിട്ടില്ല.