തലസ്ഥാനത്ത് വീണ്ടും കൊലപാതകം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു ഇരുവരും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടിനടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പൊലീസുദ്യോഗസ്ഥനായ പൊന്നനാണ് ഭാര്യയും റിട്ട. പൊലീസ് ഉദ്യോഗസ്ഥയുമായ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
തൊഴുവന്‍ കോട്ടെ രണ്ട് വീടുകളിലായാണ് പൊന്നനും ഭാര്യ ലീലയും താമസിക്കുന്നത്. ഇന്നലെ ബന്ധു വീട്ടില്‍ തങ്ങിയിരുന്ന പൊന്നന്‍ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലീല ഇവിടേക്ക് വന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാഗ്വാദം കടുത്തതോടെ പൊന്നന്‍ ഭാര്യയെ പട്ടിയല്‍ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പൊന്നന്റെ വീട്ടില്‍ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ആംബുലന്‍സ് ഉടനെ സ്ഥലത്ത് എത്തി ലീലയെ ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു. ലീലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൊന്നന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അടുത്തുള്ള പറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് പൊന്നന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ലീലയും മരണപ്പെട്ടത്. ദമ്പതികൾക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സംഘര്‍ഷ സമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നു. സാമ്പത്തിക പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.