മന്ത്രി ശൈലജ ടീച്ചർക്ക് രാജ്യാന്തര അംഗീകാരം; ലോകത്തെ ചിന്തകരുടെ പട്ടികയില്‍ ഒന്നാമത്
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ 2020ലെ ഏറ്റവും മികച്ച ചിന്തകരില്‍ ഒന്നാമതായി തെരഞ്ഞെടുത്തു. യു.കെയിലെ പ്രോസ്പെക്‌ട് മാസിക നടത്തിയ വോട്ടെടുപ്പിലാണ് കെ.കെ. ശൈലജ ഒന്നാമതെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ത്രിക്ക് അംഗീകാരം. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് ചിന്തകരുടെ പട്ടികയില്‍ ശൈലജക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.
ഇരുപതിനായിരത്തോളം പേര്‍ വോട്ട് ചെയ്താണ് ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടിക ഒരുക്കിയത്. ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാനും മരണനിരക്ക് കുറക്കാനും കഴിഞ്ഞത് മന്ത്രിയുടെ ഇടപെടലിലൂടെയാണെന്ന് പ്രോസ്പെക്‌ട് മാസിക പറയുന്നു.
കോവിഡ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട സമയം തന്നെ അതിന്‍റെ വ്യാപനം മുന്‍കൂട്ടി കാണാന്‍ കെ.കെ. ശൈലജക്ക് കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കഴിഞ്ഞെന്ന് മാസിക പറയുന്നു.
2018ല്‍ നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട കാലത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആര്‍കിടെക്‌ട് മരിയാന തബസ്സം, ചിന്തകന്‍ കോണല്‍ വെസ്റ്റ്, രാഷ്ട്രീയ നിരീക്ഷക ഇലോണ സാബോ കാര്‍വാല, ചരിത്രകാരി ഒലിവേറ്റ ഒറ്റലേ തുടങ്ങിയവരാണ് പട്ടികയില്‍ പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്.