മഹാരാഷ്ട്ര; ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചു
മുംബൈ: മഹാരഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ രംഗങ്ങൾ. വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനവും അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനവും രാജിവച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചത് അതിനു പിന്നാലെ ഫഡ്‌നാവിസ് നടത്തിയ പത്രസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. ബിജെപി നല്ലൊരു പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. ദേവേന്ദ്ര ഫഡ്‌നവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്. അജിത് പവാറിനൊപ്പം നിന്ന 11 എംഎല്‍എമാരില്‍ 10 പേരും ശരദ് പവാറിനൊപ്പം പോയ സാഹചര്യത്തിലാണ് അജിത് പവാറിന്റെ പുതിയ നീക്കം. ബിജെപിക്കൊപ്പം പോയ അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നേതൃത്വം പരിശ്രമിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷത്തിന് വേണ്ട 145 എന്ന സംഖ്യയിലേക്കെത്താന്‍ ബിജെപിക്ക് സാധിക്കില്ല. കഴിഞ്ഞ ദിവസം 162 എംഎല്‍എമാരെ അണിനിരത്തി ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി സഖ്യം ശക്തിതെളിയിച്ചിരുന്നു. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി ക്യാമ്പിനും വ്യക്തമായിരുന്നു.