എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ശനിയാഴ്ച വൈകുന്നേരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ സംഭവ ബഹുലമായ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്. അതേസമയം, അടുത്ത മാസം തുടങ്ങുന്ന ഐ.പി.എല്ലില്‍ ചെന്നൈയുടെ 'തല'യായി ധോണിയുണ്ടാകും.
2004ല്‍ ബംഗ്ലദേശുമായുള്ള ഏകദിന പരമ്ബരയില്‍ നീളന്‍ മുടിയുമായി അരങ്ങേറ്റം കുറിച്ച ധോണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2005ല്‍ വിശാഖപട്ടണത്ത് പാകിസ്താനുമായുള്ള മത്സരത്തിലായിരുന്നു ധോണി ടീമില്‍ ഇരിപ്പുറപ്പിച്ചത്. 123 പന്തുകളില്‍ നിന്നും നാലു സിക്സറുകളും 15 ബൗണ്ടറികളുമടക്കം 148 റണ്‍സ് കുറിച്ച ധോണി ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചു. വിക്കറ്റ് കീപ്പര്‍മാരെ മാറിമാറി പരീക്ഷിച്ചികൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു പേരുപോലും പരിഗണനക്ക് വരാതെ ധോണി വാഴ്ച അവിടെ തുടങ്ങുകയായിരുന്നു. ആ വര്‍ഷം തന്നെ ശ്രീലങ്കക്കെതിരെ നേടിയ 183 റണ്‍സാണ് ധോണിയുടെ ഏകദിനത്തിലെ മികച്ച സ്കോര്‍.
ടീം ആദ്യം ബാറ്റ് ചെയ്യുമ്പോൾ അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്തിയും ചേസിങ് ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ വിജയതീരത്തോടുപ്പിച്ചും ധോണി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിനിഷറെന്ന ഖ്യാതി സ്വന്തം പേരിലാക്കുകയായിരുന്നു. ഞൊടിയിടക്കുള്ളില്‍ എതിരാളിയുടെ സ്റ്റംപ് പിഴുതും പറന്നുപിടിച്ചും കീപ്പിങ്ങിലും ധോണിസം പുറത്തുകാട്ടി.
2007 ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കാലം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള ചുമതല ധോണിയെ ഏല്‍പ്പിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ നിരവധിയായിരുന്നു. പക്ഷേ ഒരു പറ്റം യുവതാരങ്ങളെയും കൊണ്ട് കുട്ടിക്രിക്കറ്റിലെ ലോകകിരീടവുമായാണ് ധോണി തിരികെയെത്തിയത്.
പതിയെ മൂന്ന് ഫോര്‍മാറ്റിലും ടീമിൻറെ നായകനായ ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ പലകുറി ഉന്മാദത്തോളമെത്തിച്ചു. ഏകദിന ക്രിക്കറ്റ് ലോകകപ്പും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുമടക്കമുള്ള തിളക്കമുള്ള കിരീടങ്ങളാല്‍ ബി.സി.സി.ഐ അലമാരയെ പലകുറി മിന്നിത്തിളങ്ങിച്ചു. ടീമിലെ ഒറ്റയാനായി വളര്‍ന്ന ധോണി ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നെങ്കിലും വിജയങ്ങളിലൂടെ എതിരാളികളുടെ വായടപ്പിക്കുകയായിരുന്നു.
ഒടുവില്‍ അനിവാര്യമായ സമയത്ത് കപ്പിത്താന്റെ ചുമതല വിരാട് കോഹ്ലിയിലേക്ക് കൈമാറിയപ്പോഴും ടീമിലെ സൂപ്പര്‍ ക്യാപ്റ്റന്‍ ധോണി തന്നെയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഐ.പി.എല്‍ ആദ്യ സീസണ് മുതല്‍ ചെന്നൈ സൂപ്പര്കിങ്സിൻറെ മഞ്ഞജഴ്സിയില്‍ കളത്തിലിറങ്ങിയ ധോണി തൻ്റെ
രാജവാഴ്ച അവിടെയും തുടര്‍ന്നു. ഇടക്കാലത്ത് കോഴവിവാദത്തില്‍ പെട്ട് ചെന്നൈക്ക് വിലക്ക് നേരിട്ടതോടെ പൂനെ സൂപ്പര്‍ ജയന്റ്സിനായി കളത്തിലിറങ്ങിയിരുന്നു. വിലക്ക് മാറിയതോടെ മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തിയ ധോണി ചെെന്നെയെ വീണ്ടും ചാമ്ബ്യന്മാരാക്കി. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ചെന്നൈക്ക് തുടര്‍വിജയങ്ങള്‍ നല്കിയ ധോണിയെ ആരാധകര്‍ തലയെന്ന് വിളിച്ചു.
2019 ക്രിക്കറ്റ് ലോകകപ്പില്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ ഉന്നംതെറ്റാത്ത ഏറില്‍ റണ്‍ഔട്ടായി ഈറന്‍ കണ്ണുകളോടെ മടങ്ങിയ ധോണിയുടെ മുഖം ക്രിക്കറ്റ് മസ്തിഷ്കങ്ങളില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. അതിനുശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ധോണിയെ ആരും കണ്ടിട്ടില്ല. ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനവും എത്തി.