കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്‌ഷൻ ക്യാമറ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്‌ഷൻ ക്യാമറ തിരുവനന്തപുരത്തെത്തി. ശശി തരൂർ എംപിയാണ് ആംസ്റ്റർഡാമിൽനിന്ന് ക്യാമറ തലസ്ഥാനത്തെത്തിച്ചത്.
ഏഷ്യയിൽ ഈ ഉപകരണം ലഭിക്കാത്തതിനാൽ ആംസ്റ്റർഡാമിൽനിന്ന് വാങ്ങി ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് ഡിഎച്ച്എൽ കാർഗോ സർവീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹ്‌റൈൻ, ദുബായ് വഴി സ്പെഷൽ ഫ്ലൈറ്റിൽ ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. ലോക്‌ഡൗൺ കാരണം ഉപകരണം തിരുവനന്തപുരത്തെത്തിക്കാൻ തടസം നേരിട്ടു. എംപിയുടെ ഓഫിസ് ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്.
എംപി ഫണ്ട് തീർന്നതിനാൽ മറ്റു കോർപ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോർത്ത് കൂടുതൽ ക്യാമറകൾ എത്തിക്കാനാണ് ശശി തരൂരിന്റെ ഓഫിസ് ആലോചിക്കുന്നത്. ഈ ഉപകരണങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും സ്ഥാപിക്കും. ഏറ്റവും തിരക്കേറിയ പൊതു സ്ഥലങ്ങളിൽ പനിയുള്ളവരെ വേഗത്തിൽ കണ്ടെത്താൻ ഈ ഉപകരണം സഹായിക്കും.