കായംകുളം സിപിഐ എം പ്രവർത്തകന്റെ കൊലപാതകം: കോൺഗ്രസ് കൗൺസിലർ കസ്‌റ്റഡിയിൽ
കായംകുളം : കോവിഡ് ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി വീട്ടിലേക്ക് മടങ്ങിയ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ കോൺഗ്രസ് നേതാവായ കായംകുളം നഗരസഭ കൗൺസിലർ അടക്കം പൊലീസ് കസ്‌റ്റഡിൽ. കായംകുളം ഫയർസ്‌റ്റേഷനു സമീപം വൈദ്യൻ തറയിൽ വീട്ടിൽ രാജന്റെ മകൻ സിയാദിനെ (34) കൊലപ്പെടുത്തിയക്കേസിലെ മുഖ്യപ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കാവിൽ നിസാം, വിടോബ വാർഡിൽ ഫൈസൽ എന്നിവരെയാണ് കായംകുളം പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
കൊലപാതകത്തിനുശേഷം സമീപത്തെ അടഞ്ഞുകിടന്ന കടയുടെ ഗോഡൗണിൽ ഒളിച്ച മുഖ്യപ്രതി വെറ്റ മുജീബിനെ കൗൺസിലർ കാവിൽ നിസാം സ്‌കൂട്ടറിൽകയറ്റി തന്റെ വീട്ടിലും പിന്നീട് പ്രതിയുടെ വീട്ടിലും എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്‌ച രാത്രി 10ന് കായംകുളം ഫയർസ്‌റ്റേഷനു സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം. ബൈക്കിൽ എത്തിയ രണ്ടംഗ ക്വട്ടേഷൻ സംഘം സിയാദിനെ കാലിൽ കുത്തിവീഴ്‌ത്തിയശേഷം നെഞ്ചിൽ അഞ്ച് തവണ കുത്തി. സിയാദ് സംഭവസ്ഥലത്തു മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുളിമൂട്ടിൽ തെക്കതിൽ സിയാദി (45) നെ അക്രമികൾ വെട്ടിവീഴ്‌ത്തി. ഇവിടെനിന്ന് കോയിക്കപ്പടിക്കൽ ജങ്‌ഷനിൽ എത്തിയ വെറ്റ മുജീബ് തുണ്ടിൽ വീട്ടിൽ റജീസി (33) നെയും വെട്ടി പരിക്കേൽപ്പിച്ചു. സിയാദും റജീസും കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെറ്റമുജീബിനും സംഘാംഗം കോയിക്കപ്പടി സ്വദേശി ഷഫീക്കിനുമായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.