കനകമല ഐഎസ് കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവ്
കൊച്ചി: കനകമല ഭീകരവാദ കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദിന് (ഒമർ അൽ ഹിന്ദി–30) 14 വർഷം തടവും രണ്ടാം പ്രതി ചേലക്കര ടി.സ്വാലിഹ് മുഹമ്മദിന് (യൂസഫ് ബിലാൽ–29) 10 വർഷം തടവും കോടതി വിധിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി (27) 7 വർഷം, നാലാം പ്രതി കോഴിക്കോട് കുറ്റാടി സ്വദേശി എന്‍.കെ റംഷാദ് (ആമു–27) 3 വർഷം, അഞ്ചാം പ്രതി തിരൂർ സ്വദേശി സാഫ്വാന് 8 വർഷം, എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മെയ്‌നുദീന്‍ പാറക്കടവത്ത് (28) 3 വർഷം എന്നിങ്ങനെയാണ് ശിക്ഷാ കാലാവധി. എല്ലാവരും പിഴയടയ്ക്കണമെന്നും കോടതി കോടതി വിധിച്ചു. എൻഐഎ പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.
കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. 9 പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും ഭീകരസംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായിട്ടില്ല. ആറാം പ്രതി കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിമിനെ വെറുതെ വിട്ടിരുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കിയതിന് കോടതി അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.
Photo Credits : Manorama News