കെ - ഫോൺ ഹൈസ്‌പീഡ് ഇന്റർനെറ്റ് പദ്ധതിക്ക് ഭരണാനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കുന്ന 1548 കോടി രൂപ ചെലവുള്ള കെ - ഫോൺ ( കേരള ഫൈബർ ഓപ്‌റ്റിക് നെറ്റ്‌വർക്ക് ) പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. സൗജന്യത്തിന് അർഹരല്ലാത്തവർക്ക് അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് കെ - ഫോൺ പദ്ധതിക്ക് ഭരണാനുമതി നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഹൈസ്‌പീഡ് ഇന്റർനെറ്റ് പദ്ധതി നടപ്പാക്കുന്നത്.സംസ്ഥാന വൈദ്യുതി ബോർഡിന്റെയും കേരളാ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കെ - ഫോൺ. ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് അതുവഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്നതാണ് പദ്ധതി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് പദ്ധതിയുടെ ടെൻഡർ.
സവിശേഷതകൾ
- സർക്കാരിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം
- ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസികൾക്ക് സേവനങ്ങൾ ജനങ്ങളിലെത്തിക്കാം.
- കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്താം.
- ഐ.ടി, വിദ്യാഭ്യാസ മേഖലകളിൽ ഗുണപരമായ മാറ്റങ്ങൾ
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, സ്റ്റാർട്ട് അപ്പ് മേഖലകളിൽ വിപുലമായ വികസന സാദ്ധ്യത
- സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കാം
- ഇ- ഹെൽത്ത് പോലുള്ള പദ്ധതികൾ കാര്യക്ഷമാകും
- ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ഹൈസ്പീഡ് കണക്ടിവിറ്റി
- ചെറുകിട സംരംഭങ്ങൾക്ക് ഇ- കൊമേഴ്സ് വഴി ഉത്പന്നങ്ങൾ വിൽക്കാം. ഇത് ഗ്രാമീണ മേഖലയിൽ വിപ്ളവകരമായ മാറ്റം ഉണ്ടാക്കും.
മൊബൈൽ ടവറുകളിൽ 20 ശതമാനമേ ഫൈബർ നെറ്റ്‌വർക്ക് വഴി നിലവിൽ ബന്ധിപ്പിച്ചിട്ടുള്ളൂ. കെ- ഫോൺ പൂർത്തിയാകുന്നതോടെ എല്ലാ മൊബൈൽ ടവറുകളും ഫൈബർ ശൃംഖലയിലാകും. ഇതുവഴി ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളുടെ ഗുണമേന്മ വർദ്ധിക്കും.
കെ ഫോൺലക്ഷ്യം:
എല്ലാവർക്കും ഇന്റർനെറ്റ്
ചെലവ്: 1548 കോടി
പണം: കിഫ്ബി ധനസഹായം
പൂർത്തീകരണം: 2020 അവസാനം
സേവനം:
- 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
- മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ സേവനം
- 30,000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ