കേരള ബജറ്റ് 2020; പൂർണ്ണ വിവരങ്ങൾ
തിരുവന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും അറിയിച്ചുകൊണ്ടാണ് ബജറ്റ് വായന= തുടങ്ങിയത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ബജറ്റ് വിവരങ്ങൾ ഇങ്ങനെ :
- എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച്, 1300 രൂപയായി ഉയര്‍ത്തി.
- 2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും.
- ഗ്രാമീണ റോഡുകൾക്ക് 1000 കോടി.
- പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി.
- രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.
- 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.
- പ്രവാസിക്ഷേമ പദ്ധതികൾക്കുള്ള അടങ്കൽ 90 കോടി രൂപ.
- കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.
- പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും.
- 2020 നവംബർ മുതൽ സംസ്ഥാനത്ത് സിഎഫ്എൽ ബൽബുകൾക്ക് നിരോധനം ഏർപ്പെടുത്തും. ഫിലമെൻറ് ബൽബുകൾക്കും നിരോധനം.
- മെട്രോ റെയിൽ വിപുലീകരണം ഈ വർഷം നടപ്പാക്കും. മെട്രോ പേട്ട–തൃപ്പുണിത്തുറ, സ്റ്റേഡിയം – ഇൻഫോപാർക്ക് പാതകൾ ഈ വർഷം.
- കൊച്ചിയിൽ വൻ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.
- ലോകകേരള സഭയ്ക്ക് 12 കോടി
- കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കും.
- തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും.
- കുടുംബശ്രീ 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുടങ്ങും
- ഹരിത കേരള മിഷന് 7 കോടി
- പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 280 കോടി രൂപ വകയിരുത്തി.
- നദീപുനരുജ്ജീവന പദ്ധതികൾക്ക് 20 കോടി
- ക്ലീൻ കേരള കമ്പനിക്ക് 20 കോടി.
- 12,000 പൊതു ശൗചാലയങ്ങൾ നിർമിക്കും.എല്ലാ നഗരങ്ങളിലും ഷീ ടോയ്‌ലറ്റ്.
- ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനർജന്മം നൽകും. അമ്പലപ്പുഴ, ചേർത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കും.
- മുസിരിസ് പദ്ധതി ഈ വർഷം രാജ്യത്തിന് സമർപ്പിക്കും.
- നഴ്സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി.
- ക്ഷേത്രപുനരുദ്ധാരണത്തിന് 5 കോടി. ‘തത്വമസി’ ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും.
- മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും 40,000 വീടുകൾ
- ഇടുക്കി പാക്കേജ് 1000 കോടി
- കാസർകോട് പാക്കേജ് 90 കോടി
- റബർ പാർക്ക് ഈ വർഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂർ ന്യൂസ് പ്രിന്റിലെ 500 ഏക്കറിൽ.
- പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും. വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തി.
- എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം വരും.
- 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.
- 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.
- അതിവേഗ ഗ്രീൻ ഫീൽഡ് റെയിൽവേ പദ്ധതിക്ക് ഭൂമിയേറ്റെടുക്കൽ ഈ വർഷം. 1,450 രൂപയ്ക്ക് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കാസർകോട് യാത്ര ഇതിലൂടെ സാധ്യമാകും.3 വർഷത്തിനകം നിർമ്മാണം പൂർത്തിയാകും.
- വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് 25% സബ്സിഡി. നെൽകൃഷിക്ക് 118 കോടി. വ്യവസായ വകുപ്പിന്റെ രണ്ട് റൈസ് പാർക്കിന് 20 കോടി. കശുവണ്ടി മേഖലയ്ക്ക് 135 കോടി. കെഎഫ്‌സിക്ക് 200 കോടി.
- പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 500 രൂപ അധികവേതനം.
- 50,000 കിണറുകൾ റീച്ചാർജ് ചെയ്യും.
- വയനാടിന് 2000 കോടി രൂപ അടങ്കൽ.
- പ്രവാസിച്ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും
- എല്ലാ നഗരങ്ങളിലും ഷീ ലോഡ്‌ജ്
- കേരള ഗ്രാമങ്ങളെ സഹകരണസംഘങ്ങളുമായി ബന്ധിപ്പിക്കും.
- പ്രവാസിചിട്ടി ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി.
- വയോമിത്രം പദ്ധതിക്ക് 24 കോടി. വയോജന ബജറ്റ് തയാറാക്കും. ഭിന്നശേഷി ക്ഷേമത്തിന് 50 കോടി
- കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയത്തിന് 2 കോടി
- കോളജുകളിൽ 1000 അധ്യാപക തസ്തികകൾ കൂടി സൃഷ്ടിക്കും. അഞ്ചു വർഷം കഴിഞ്ഞു മാത്രമാകും സ്ഥിരം തസ്തിക.
- ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഈ വർഷം ലഭ്യമാക്കും. ജല അതോറിറ്റിക്ക് 625 കോടി.
- ക്ഷേമപെൻഷനുകളിൽ മസ്റ്ററിങ് നടത്താത്ത 4.98 ലക്ഷം പേരെ ഒഴിവാക്കും. ഇതോടെ 700 കോടി രൂപ ലാഭിക്കാനാകും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പരിശോധന തുടരും.
- ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി രൂപ വകയിരുത്തി.
- പട്ടികവിഭാഗങ്ങൾക്ക് 3974 കോടി രൂപ വകയിരുത്തി.
- കാറുകൾ മാസ വാടകയ്ക്ക് എടുക്കാൻ സർക്കാർ. ചെലവ് ചുരുക്കുന്നതിൻറെ ഭാഗമാണിത്.
- സ്കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി
- കാരുണ്യപദ്ധതി തുടരും. സാന്ത്വനപരിചരണത്തിന് 10 കോടി
- മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതരതൊഴിലുകള്‍ക്കായി 20 കോടി
- കയര്‍ കുതിച്ചുകയറുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ഉല്‍പാദനം 40,000 ടണ്ണായി വര്‍ധിപ്പിക്കും. 400 യന്ത്രമില്ലുകള്‍ സ്ഥാപിക്കും; കയര്‍ മല്‍ച്ചിങ് ഷീറ്റ് ഫാക്ടറി വരും. വാളയാറില്‍ സ്വകാര്യ ചകിരിച്ചോര്‍ പ്രോസസിങ് ഫാക്ടറി സ്ഥാപിക്കും. കയർ മേഖലയിൽ 25 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കും. 10 കയര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും.
- പരമ്പരാഗത തൊഴിലാളികളുടെ വാര്‍ഷികവരുമാനം 50,000 രൂപയ്ക്ക് മുകളിലാകും
- കശുവണ്ടി ഫാക്ടറികള്‍ തുറക്കാനുള്‍പ്പെടെ 135 കോടി രൂപ. കശുവണ്ടിപ്പരിപ്പിന്റെ വിപണിയില്‍ കാഷ്യുബോര്‍ഡ് ഇടപെടും.
- കേരള ഫിനാന്‍സ് കോര്‍പറേഷന്റെ ഓഹരിമൂലധനം ഉയര്‍ത്താന്‍ 200 കോടി.
- കെഎഫ്സി വായ്പ നല്‍കാന്‍ വിപണിയില്‍ നിന്ന് 2100 കോടി സമാഹരിക്കും.
- ഇലക്ട്രിക് വാഹനങ്ങളുടെ 5 വർഷത്തെ നികുതി ഒഴിവാക്കി
- രണ്ടു ലക്ഷം രൂപവരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനവും 15ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചു. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ അധികവരുമാനം.
- പോക്കുവരവ് ഫീസ് പുതുക്കി. സ്റ്റാമ്പ് ആക്ട് പരിഷ്ക്കരിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. പ്രതീക്ഷിക്കുന്നത് 200 കോടി. ആഡംബര നികുതി വർധിപ്പിച്ചു. 16 കോടിരൂപ അധിക വരുമാനം പ്രതീക്ഷ. വൻകിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി.
- ജലവിഭവവകുപ്പിന്റെ 12 ഡാമുകളിലും വൈദ്യുതി വകുപ്പിന്റെ 20 ഡാമുകളിലും ഖനനം നടത്തുന്നതിനുള്ള ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികളിലേക്കു നീങ്ങും. നാലു മാസത്തിനുള്ളിൽ ആറ് ഡാമുകളിൽ മണൽ വാരലിന് ടെൻഡർ വിളിക്കും. ഈ നടപടിക്രമങ്ങൾ ധനകാര്യ വകുപ്പ് ഏകോപിപ്പിക്കും.
- പൊല്യൂഷൻ ടെസ്റ്റിങ് സ്റ്റേഷനുകളുടെ ലൈസൻസ് ഫീ 20,000 രൂപയാക്കി ഉയർത്തി
- സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓട്ടോയുടെ റജിസ്ട്രേഷൻ നിരക്ക് 2 ശതമാനം ഉയർത്തി.
- ഡീലർമാർ ഉപയോഗിക്കുന്ന പ്രദർശന ആവശ്യത്തിനുള്ള വാഹനങ്ങൾക്കും നികുതി. സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ 10 ശതമാനം ഇളവ്. ഫാൻസി നമ്പറുകളുടെ ശ്രേണിയിൽ നിലവിൽ 74 നമ്പരുകൾ. ഇതിലേക്കു കൂടുതൽ നമ്പർ ഉൾപ്പെടുത്തും.
- സ്വകാര്യ സ്കൂൾ കോളജ് ബസുകളുടെ ത്രൈമാസനികുതി ഉയർത്തി. 20 സീറ്റു വരെ സീറ്റ് ഒന്നിന് 50 രൂപ, 20 സീറ്റിനു മേലുള്ള വാഹനത്തിന് സീറ്റ് ഒന്നിന് 100 രൂപ. ഇതിലൂടെ ആറു കോടി ആധിക നികുതി വരുമാനം.
- വില്ലേജ് ലൊക്കേഷൻ മാപ്പിന് 200 രൂപ ഈടാക്കും. 50 കോടി രൂപ അധികവരുമാനം ലക്ഷ്യം. വില്ലേജ് ഓഫിസുകളിൽ നിന്നുള്ള തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ്. 50 കോടി രൂപ അധികവരുമാനം ലക്ഷ്യം. ഈ രണ്ടു ഫീസിൽ നിന്നും സർക്കാർ ഭവന പദ്ധതികളെ ഒഴിവാക്കും. വയൽഭൂമി കരഭൂമിയാക്കുന്നതിനുള്ള ഫീസ് ഉയർത്തും. ഭൂമി പോക്കുവരവിനുളള നിരക്കു കൂട്ടി. പാട്ടക്കുടിശിക അടയ്ക്കുന്നതിൽ 50 ശതമാനം ഇളവു നൽകും. 100 കോടി രൂപ അധിക വരുമാനം ലക്ഷ്യം.
- 3000–5000 ചതുരശ്രഅടിയുളള കെട്ടിടങ്ങൾക്ക് 5000 രൂപ. 5001 – 7500 ചതുരശ്രഅടിയുളള കെട്ടിടങ്ങൾക്ക് 7500 രൂപ. 7,501 – 10,000 ചതുരശ്രഅടിയുളള കെട്ടിടങ്ങൾക്ക് 10,000 രൂപ. 10,000 ചതുരശ്രഅടിക്കു മേലുള്ള കെട്ടിടങ്ങൾക്ക് 12,500 രൂപ. അഞ്ചു വർഷമോ അതിൽകൂടുതലോ നികുതി ഒരുമിച്ചടച്ചാൽ 20 ശതമാനം ഇളവ്.