ജെ.എന്‍.യു ആക്രമണം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു; വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്.ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു
ന്യൂഡല്‍ഹി: ജെഎന്‍യു-വില്‍ ഇന്നലെ രാത്രി നടന്ന ഗുണ്ടാ അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നു. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ 'ദേശ വിരുദ്ധരെ' ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. ജെഎന്‍യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതില്‍ പങ്കുവെച്ചിട്ടുണ്ട്. അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു. കാമ്പസിലെ പോലിസ് സാന്നിധ്യത്തെക്കുറിച്ചും സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.
അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് മാരകായുധങ്ങളുമായെത്തിയ സംഘം കണ്ണില്‍ കണ്ടവരെയൊക്കെ മര്‍ദ്ദിക്കുകയും സാധന സമഗ്രികള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. അക്രമി സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. കാമ്പസിനു പുറത്തുള്ള ലൈറ്റുകള്‍ അണച്ചാണ് ആക്രമണം നടത്തിയത്. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ഇന്നലെ അക്രമം ഉണ്ടായത്. ആദ്യം കല്ലേറ് നടത്തിയ സംഘം തുടര്‍ന്ന് സബര്‍മതി ഹോസ്റ്റലും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. പൈപ്പുകളിലൂടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖം മറച്ചാണ് അക്രമം അഴിച്ച് വിട്ടതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പറഞ്ഞു. മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാമ്പസില്‍ എബിവിപി അംഗങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ട്വീറ്റുകളില്‍ വിശദമാക്കി. ആക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു. സര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്‌ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ നാളുകളായി സര്‍വകലാശാലയില്‍ സമരം നടക്കുന്നുണ്ടായിരുന്നു. അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ജെഎന്‍യുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമവുമായി നേരിട്ട് ബന്ധമുള്ളവരാണ് കസ്റ്റഡിലുള്ളതെന്നാണ് സൂചന. ഇവര്‍ പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല വി.സി-യ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി അധ്യാപകര്‍ രംഗത്തെത്തി. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം വിദ്യയാർത്ഥികൾക്ക് നേരെയുണ്ടായ എ.ബി.വി.പി പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇടപെടല്‍. ജെ.എന്‍.യു രജിസ്ട്രാര്‍, പ്രോക്ടര്‍, റെക്ടര്‍ എന്നിവരെ മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്ന് മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ നേരിട്ടെത്താനാണ് നിര്‍ദേശം.
കൂടാതെ, ജെ.എന്‍.യു-വില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എതിരെ നടന്ന അക്രമത്തിന്റെ പശ്ചാതലത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. ജെ.എന്‍.യു കാമ്പസിലെ സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡനാണ് രാജിവെച്ചത്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഹോസ്റ്റല്‍ വാര്‍ഡന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ഇന്നലെ രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥികളില്‍ പലരും ഹോസ്റ്റല്‍ വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. എബിവിപി പ്രവര്‍ത്തകരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വിട്ടതെന്നാണ് വിവരം.