കപിലിന്റെ ചുണക്കുട്ടികള്‍ ലോകകപ്പില്‍ മുത്തമിട്ടിട്ട് 37 വര്‍ഷം
കപിലിന്റെ ചുണക്കുട്ടികള്‍ ലോകകപ്പില്‍ മുത്തമിട്ടിട്ട് 37 വര്‍ഷം തികഞ്ഞു. 1983 ജൂണ്‍ 25നായിരുന്നു ആ സുന്ദര ദിനം പിറന്നത്. രാജ്യം മുഴുവന്‍ ആ വിജയം ആഘോഷിച്ചു. രക്ഷിതാക്കളുടെ ചിന്താഗതിയെ പോലും ആ വിജയം മാറ്റിമറിച്ചെന്ന് അന്നത്തെ വീരപുരുഷന്‍ കപില്‍ ദേവ് പറയുന്നു.
ടൂര്‍ണമെന്റില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു ഇന്ത്യയുടേത്. ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസായിരുന്നു സാധ്യതാ പട്ടികയിലെ ഒന്നാമന്‍. ലോകകപ്പ് ഫൈനലിന്റെ ഇന്നിംഗ്സ് ബ്രേക്കിനിടയില്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് തന്റെ ടീമിനെ പ്രചോദിപ്പിച്ച വാക്കുകള്‍ ഇതായിരുന്നു. 'അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ച് കളിക്കുക. പ്രത്യേകം ഓര്‍ക്കേണ്ടത്, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി ഫീല്‍ഡില്‍ പുറത്തെടുത്താല്‍ ജീവിത കാലം ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു ലോക കപ്പ് നമ്മുടെ കൈയിലുണ്ടാവും.
അന്ന് ഫൈനലില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കു നേടാനായത് 183 റണ്‍സ് മാത്രം. വിന്‍ഡീസ് ടീമിനെ സംബന്ധിച്ച് വളരെ അനായാസം മറികടക്കാവുന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ പിന്നീട് നടന്നത് ചരിത്രം. അസാധ്യമെന്നു ഇന്ത്യന്‍ ആരാധകര്‍ പോലും ഉറച്ച് വിശ്വസിച്ച കാര്യം കപിലും കൂട്ടരും പ്രാവര്‍ത്തികമാക്കിയപ്പോള്‍ വെറും 140 റണ്‍സിന് വിന്‍ഡീസിനെ കപിലും സംഘവും എറിഞ്ഞിട്ടു. കിരീടവും സ്വന്തമാക്കി.
അന്നത്തെ ആ വിജയത്തെ കപില്‍ തിരിഞ്ഞു നോക്കുന്നത് ഇങ്ങനെ;
രാജ്യം മുഴുവനും ആ വിജയം ആഘോഷിച്ചു. രാജ്യത്തെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കാര്യത്തിലും ആ ലോകകപ്പ് വിജയം വലിയ ചലനങ്ങള്‍ ഉണ്ടാക്കിയെന്ന് തന്നെ പറയാം. കാരണം, പഠനത്തിനൊപ്പം സ്പോര്‍ട്സിന്റെ പ്രാധാന്യവും രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ ലോകകപ്പ് വിജയത്തിനു ശേഷമാണ്.
കുട്ടികളുടെ ജീവിതത്തില്‍ സ്പോര്‍ട്സും വേണമെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയെന്നതാണ് 1983 വിജയത്തിന്റെ പ്രധാന ബാക്കിപത്രങ്ങളിലൊന്ന്. അതിനടുത്ത തലമുറകളിലേക്ക് ആ വിജയം സമ്മാനിച്ച വലിയ കാര്യങ്ങളിലൊന്ന് രക്ഷിതാക്കളുടെ മനോഭാവത്തിലുള്ള വ്യത്യാസമായിരുന്നു.
ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരേയും വാര്‍ത്തെടുക്കുന്നതിനൊപ്പം കായികമേഖലയുടെ പ്രാധാന്യം കൂടി ആളുകള്‍ ഈ വിജയത്തോടെ തിരിച്ചറിഞ്ഞു തുടങ്ങി. കപില്‍ എഎന്‍ഐ ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.