ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ജയം. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറായ 497/9നെതിരെ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 162 റണ്‍സിന് ആള്‍ഔട്ടായി. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്യുന്ന അവര്‍ മൂന്നാം ദിനം അവസാനിക്കുമ്പോൾ 132/8 എന്ന നിലയില്‍ തോല്‍വിക്കരികെയായിരുന്നു. ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി.
മൂന്നാം ദിനം രാവിലെ 9/2 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ അധിക സമയം പിടിച്ചു നില്‍ക്കാനായില്ല. ഇന്നലത്തെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ (1) ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാലാം വിക്കറ്റില്‍ സുബയ്യാര്‍ ഹംസയും (62), ടെംബ ബവുമയും (32) അല്പം നേരം പിടിച്ച് നിന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കി. ഇരുവരും 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്കോര്‍ 107ല്‍ വച്ച് ഹംസയെ ക്ലീന്‍ബൗള്‍ഡാക്കി ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്.
79 പന്തില്‍ 10 ഫോറും 1 സിക്സും ഉള്‍പ്പെട്ടതാണ് ഹംസയുടെ ഇന്നിംഗ്സ്. അടുത്ത ഓവറില്‍ നദീമിന്റെ പന്തില്‍ സാഹ സ്റ്റമ്പ് ചെയ്ത് ബവുമയേയും പുറത്താക്കി. നദീമിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നീടെത്തിയവരില്‍ ജോര്‍ജ് ലിന്‍ഡേയ്ക്ക് (37) മാത്രമാണ് രണ്ടക്കം കാണാനായത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്ര് വീഴ്ത്തി. ഷമി, നദീം, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. തുടന്ന് ഫോളോ ഓണ്‍ ചെയ്യാനിറങ്ങിയപ്പോഴും ദക്ഷിണാഫ്രിക്കയുടെ സ്ഥിതിയില്‍ മാറ്രമൊന്നും ഉണ്ടായില്ല.