"പാര"യായി ആ ഗ്ലൗസുകൾ!! ധോണിക്കെതിരെ ICC
സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എം എസ് ധോണി പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്‍റെ ചിഹ്നമുള്ള(ബലിദാന്‍ ബാഡ്‌ജ്) ഗ്ലൗസുമായി ഇറങ്ങിയതിനെതിരെ ഐസിസി. ധോണിയുടെ ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ധോണിയുടെ ഗ്ലൗസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ധോണിക്ക് സല്യൂട്ട് നല്‍കി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ നടപടി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിന്റെ നാല്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഫെഹ്‌ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പാരാ റെജിമെന്‍റില്‍ ഹോണററി റാങ്കുണ്ട് എം എസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി.
പ്രത്യേക ഗ്ലൗസുമായി ഇറങ്ങിയ മത്സരത്തില്‍ ധോണി ആന്‍ഡിലെ ഫെലുക്‌വായോയെ സ്റ്റംപ് ചെയ്തിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചപ്പോള്‍ 34 റണ്‍സുമായി ബാറ്റിംഗിലും ധോണി തിളങ്ങി. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(144 പന്തില്‍ 122*) നാല് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോല്‍വിയാണിത്.