സൗജന്യ റേഷൻ; ആദ്യ ദിനം 14 ലക്ഷം പേര്‍ക്ക് നല്‍കി; അളവ് കുറച്ചാല്‍ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ആദ്യദിനം 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 21,472മെട്രിക് ടണ്‍ അരി വിതരണം ചെയ്‌തു. ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യ റേഷന്‍ അരി വിതരണം ചെയ്യുന്നതില്‍ കുറവ് വന്നാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യങ്ങള്‍ റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റേഷന്‍ വിതരണം പൊതുവെ മെച്ചപ്പെട്ട നിലയിലാണ് നടന്നത്. പക്ഷേ ചില സ്ഥലങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി. പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.