ആറാം തവണയും ബാലൺ ഡി ഓർ സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം മെസി
പാരിസ്: ബാലൺ ഡി ഓർ പട്ടികയിൽ ഇനി ഒന്നാമൻ ലയണൽ മെസി. മികച്ച ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് നേട്ടത്തിനു പിന്നാലെയാണ് ആറാം തവണയും ബാലൺ ഡി ഓർ പുരസ്കാരം മെസിയെ തേടിയെത്തിയത്. ഇതിനു മുമ്പ് 2009, 2010, 2011,2012,2015 വര്‍ഷങ്ങളിലാണ് മെസി ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹനായത്.
യു എസ് എയുടെ ലോകകപ്പ് സൂപ്പർ സ്റ്റാർ മേഗൻ റാപിനോയാക്കാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം. ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു മെസിയുടെ നേട്ടം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, സാദിയോ മാനെ, മുഹമ്മദ് സല എന്നിവരാണ് യഥാക്രമം 3,4,5 സ്ഥാനങ്ങളിലെത്തിയത്.
2015ലാണ് ഇതിനു മുമ്പ് മെസിക്ക് ബാലൺ ഡി ഓർ ലഭിച്ചത്. നാലുവർഷങ്ങൾക്ക് ശേഷം 32 ആം വയസിൽ ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങാൻ ഭാര്യ അന്‍റോനെല്ല റോക്കുസോയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു മെസി എത്തിയത്.
'പത്തു വർഷം മുമ്പാണ് പാരിസിൽ വെച്ച് ഞാൻ എന്‍റെ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കുന്നത്. അന്ന് പുരസ്കാരം സ്വീകരിക്കുന്നതിന് എന്‍റെ മൂന്ന് സഹോദരങ്ങൾക്ക് ഒപ്പം വന്നത് ഓർമയുണ്ട്. അന്ന് 22 വയസ് ആയിരുന്നു എനിക്ക്. ഇന്ന് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം പുരസ്കാരം ഏറ്റുവാങ്ങി' - കഴിഞ്ഞ വർഷത്തെ ജേതാവ് ലൂക്ക മോഡ്രിച്ചിൽ നിന്ന് പുരസ്കാരം വാങ്ങി സംസാരിക്കവെ മെസി പറഞ്ഞു.
"ഞാൻ വിചാരിക്കുന്നത് ഇനിയും ഒരുപാട് വർഷങ്ങൾ ഫുട്ബോൾ ആസ്വദിക്കാൻ കഴിയുമെന്നാണ്. എന്‍റെ പ്രായത്തെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്, എന്നിരുന്നാലും ഈ നിമിഷങ്ങൾ ആനന്ദം നൽകുന്നതാണ്. വിരമിക്കൽ അടുത്തു കൊണ്ടിരിക്കുകയാണ്. അത് ബുദ്ധിമുട്ടേറിയതാണ്' - പുരസ്കാരം ഏറ്റുവാങ്ങി മെസി പറഞ്ഞു.
2019-ല്‍ സി 54 മത്സരങ്ങളില്‍ നിന്ന് 46 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ ലാലിഗ സീസണില്‍ ബാഴ്‌സലോണ ചാമ്പ്യന്‍മാരായപ്പോള്‍ 34 മത്സരങ്ങളില്‍ നിന്ന് മെസി 36 ഗോളുകളും നേടിയിരുന്നു.