പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ മലയാളി വിദ്യാർഥിനി; നടി ജമീല മാലിക് അന്തരിച്ചു
തിരുവനന്തപുരം∙ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ മലയാളത്തിലെ ആദ്യ വനിത ജമീല മാലിക്(73) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് പാലോടുളള ബന്ധു വീട്ടിലായിരുന്നു അന്ത്യം. 1946 ല്‍ ആലപ്പുഴ മുതുകുളത്ത് കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളായാണ് ജമീലയുടെ ജനനം. എസ്എസ്എല്‍സി പഠനത്തിനു ശേഷം 16-ാം വയസിൽ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേർന്നു.
ആദ്യ സിനിമ ‘റാഗിങ്’. ‘പാണ്ഡവപുരം’, ‘ആദ്യത്തെ കഥ’, ‘രാജഹംസം’, ‘ലഹരി’ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന് എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ‘ലക്ഷ്മി’, ‘അതിശയരാഗം’ എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. ‘നദിയെ തേടിവന്ന കടല്‍’ എന്ന സിനിമയില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ അൻപതോളം ചിത്രങ്ങൾ. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ് ചെയ്തു. നിരവധി ചലച്ചിത്രങ്ങളിലും ദൂരദര്ശന് പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായും ശ്രദ്ധ നേടി. 1983ല്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. മകൻ: അന്‍സര്‍ മാലിക്.