കോവിഡ് ഡേറ്റ വിശകലനം ഇനി സി ഡിറ്റ് ചെയ്യും; സ്പ്രിങ്ക്‌ളറുമായി കരാര്‍ സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷനില്‍ മാത്രം
കൊച്ചി: കോവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആമസോണ്‍ ക്ലൗഡ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 12 വെബ് ക്ലൗഡിലൊന്നാണ്. ഇത് കൃത്യമായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്. ഡേറ്റ പുറത്തുവിടില്ലെന്ന് കേന്ദ്രസര്‍ക്കാരും ആമസോണ്‍ കമ്പനിയും കരാറിലേര്‍പ്പെട്ടു.
ഇനി മുതല്‍ കൊവിഡ് രോഗികളുടെ വിവര ശേഖരണവും വിവര വിശകലനവും നടത്തുക സര്‍ക്കാര്‍ ഏജന്‍സിയായ സി ഡിറ്റ് ആയിരിക്കും. വിവരണ ശേഖരത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയ വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സ്പ്രിങ്ക്ളര്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ പൂര്‍ണമായും സി ഡിറ്റിന്റെ അധീനതയിലാണ്. സ്പ്രിങ്ക്ളര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇവര്‍ക്ക് ഡേറ്റ പരിശോധിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സ്പ്രിന്‍ക്ലറിന്റെ ആപ്ലിക്കേഷന്‍ തന്നെയാണ് സര്‍ക്കാര്‍ ഇനിയും ഉപയോഗിക്കുക. ആദ്യഘട്ടത്തില്‍ സ്പ്രിന്‍ക്ലര്‍ നല്‍കിയ സാങ്കേതിക സേവനം ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെ നിയന്ത്രണം സി- ഡിറ്റിന് ആയിരിക്കും. പുതിയ സോഫ്റ്റ്‌വെയർനിര്‍മിച്ച് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കെ സുരേന്ദ്രന്റെ ഹര്‍ജി ചട്ടപ്രകാരമല്ലെന്നും, രമേശ് ചെന്നിത്തല സമര്‍പ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.