തൃപ്‌തിയുടെ വരവിന് പിന്നിൽ ഗൂഢാലോചന; മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തിദേശായി പുറപ്പെട്ടത് ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കാര്യം കേരളത്തിലെ ഒരു മാധ്യമം മാത്രമാണറിഞ്ഞത് ഇതിനെല്ലാം പിന്നില്‍ വ്യക്തമായ അജണ്ടയും ഗൂഢാലോചനയുമുണ്ടെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
"ബിജെപി സ്വാധീനമുള്ള മഹാരാഷ്ട്രയിൽ നിന്ന് ഒരു സംഘം സ്ത്രീകൾ ശബരിമലയിലേക്ക് പോവുക, കാലത്ത് അഞ്ചുമണിക്ക് നെടുമ്പാശേരിയിലെത്തുക, കേരളത്തിലെ ഒരു ചാനൽ മാത്രം നേരത്തെ വിവരം അറിഞ്ഞ് പ്രതികരണമെടുക്കുക, തുടർന്ന് കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് യാത്ര പുറപ്പെടുക, പിന്നീട് അവരെ കാണുന്നത് കമ്മിഷണർ ഓഫീസിൽ. അത് മുൻകൂട്ടി അറിഞ്ഞത് പോലെ ഒരു സംഘം പ്രതിഷേധക്കാർ അവിടെ കാത്ത് നിൽക്കുക, സ്ത്രീകളെ ആക്രമിക്കുക, ഇതിന്റെ പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയും ഉണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല. ഞാനങ്ങനെ കരുതുന്നു," മന്ത്രി പറഞ്ഞു.
"തൃപ്തി ദേശായിയും സംഘവും കൃത്യമായി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തും എന്ന് അറിഞ്ഞ് പ്രതിഷേധക്കാരും ഇവിടെയെത്തുക. അതിലൊരാളുടെ കൈയിൽ മുളകുസ്പ്രേ ഉണ്ടാവുക, അവിടെ വച്ച് അവരെ ആക്രമിക്കുക... വളരെ സമാധാനപരമായി പോവുന്ന ശബരിമല തീർത്ഥാടന കാലത്തെ സംഘർഷഭരിതമാക്കാനും അലങ്കോലപ്പെടുത്താനുമുള്ള ശ്രമമാണ് ഇതിന് പിന്നിൽ. അത് സർക്കാരിന് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.