കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി 10 മണിക്കൂർ ചോദ്യംചെയ്‌തു
കോഴിക്കോട് : വിദ്യാര്‍ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പ്രതിക്ക് സഹായം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്ച പകല്‍ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് നാല് വരെ നീണ്ടു. വിദ്യാഭ്യാസ തട്ടിപ്പു കേസില്‍ പ്രതിയായ സിബി വയലില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ‘ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗമെന്ന വ്യാജ മേല്‍വിലാസം സംഘടിപ്പിച്ചു നല്‍കിയെന്നും ഇതിനായി മൂന്ന് കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
ആര്യാടന്‍ ഷൗക്കത്തിന്റെ അടുപ്പക്കാാരനായ തിരുവമ്പാടി സ്വദേശി സിബി വയലില്‍ തന്റെ ‘മേരിമാത എജ്യൂക്കേഷണല്‍ ട്രസ്റ്റി’ന്റെ പേരില്‍ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയിരുന്നു. കാനഡ, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എംബിബിഎസ് പഠനത്തിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയായി. ഈ കേസില്‍ ഇയാളെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ മലയോര കര്‍ഷക മുന്നണി സ്ഥാനാര്‍ഥിയായിരുന്നു സിബി മലയില്‍. തെരഞ്ഞെടുപ്പ് സമയത്ത് ഇയാള്‍ സഞ്ചരിച്ചിരുന്നത് അശോകചിഹ്നം ഉള്‍പ്പെടുന്ന എഫ്സിഐയുടെ ബോര്‍ഡ് വെച്ച കാറിലായിരുന്നു. തട്ടിപ്പുകേസില്‍ പ്രതിയായ വ്യക്തി എഫ്സിഐ ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിക്കുന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശിയായ സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചതായത്. തുടര്‍ന്ന് കേസ് ഇഡിക്ക് കൈമാറുകയായിരുന്നു.
എഫ്സിഐ അംഗമാക്കാനായി ആര്യാടന്‍ ഷൗക്കത്തും മാധ്യമപ്രവര്‍ത്തകനായ എം പി വിനോദ് എന്നയാളും മൂന്ന് കോടി രൂപ കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലില്‍ സിബി വയലില്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിന് വിധേയനാക്കിയ വിനോദിനെയും ഇഡി പ്രതിചേര്‍ത്തിട്ടുണ്ട്. സിബി മലയിലിനെ പുകഴ്ത്തി നിരവധി ലേഖനങ്ങള്‍ വിനോദ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഷൗക്കത്ത് നിലമ്ബൂര്‍ നഗരസഭ ചെയര്‍മാനായിരിക്കെ കേന്ദ്രമന്ത്രിമാരെയും കോണ്‍ഗ്രസ് നേതാക്കളെയും പങ്കെടുപ്പിച്ച് സിബിക്ക് സ്വീകരണം നല്‍കിയിട്ടുമുണ്ട്.