ആപത്ഘട്ടത്തില്‍ സര്‍ക്കാരിനും സമ്പദ്ഘടനയ്ക്കും കരുത്തായത് സഹകരണ മേഖല; 17500 തൊഴില്‍ അവസരം സൃഷ്ടിക്കുക ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്നത്തെ ആപത്ഘട്ടത്തില്‍ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയതെന്ന് മുഖ്യമന്ത്രി. സഹകരണ മേഖലയിലൂടെ 17500 തൊഴിൽ അവസരങ്ങളാണ് ഈ കോവിഡ് കാലത്ത് സൃഷ്ടിക്കാന് ലക്ഷ്യമിടുന്നത്.13000ല്പ്പരം അവസരങ്ങൾ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകർക്ക് നല്കുന്ന വായ്പയുടെ അടിസ്ഥാനത്തില് സൃഷ്ടിക്കപ്പെടുന്നവയാണ്.
അഞ്ചു ലക്ഷം രൂപ വരെ വായ്പ നല്കുന്ന 3138 സംരംഭങ്ങളും 5 ലക്ഷം മുതല് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന 1569 സംരംഭങ്ങളും 10 ലക്ഷം മുതല് 25 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന 800 സംരംഭങ്ങളും 25 ലക്ഷത്തിനു മുകളില് വായ്പ ലഭ്യമാക്കുന്ന 300 സംരംഭങ്ങളുമുണ്ട്. 800 പ്രാഥമിക വായ്പാ സംഘങ്ങള്ക്കും കേരള ബാങ്കിന്റെ 769 ശാഖകൾക്കും ഇതിനുള്ള ടാർജറ്റ് നിശ്ചയിച്ചു നല്കും.
ഒരു പ്രാഥമിക സഹകരണസംഘമോ ബ്രാഞ്ചോ 5 ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാല് ഈ ലക്ഷ്യത്തിലെത്തും. ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന് പണമില്ലെങ്കില് കേരള ബാങ്ക് വഴി റീ ഫിനാന്സ് ചെയ്യും. 100 നാളികേര സംസ്ക്കരണ യൂണിറ്റുകളിലായി 1000 പേർക്കും 750 പച്ചക്കറി സംഭരണ വില്പന കേന്ദ്രങ്ങളിലായി 1500 പേർക്കും തൊഴില് നല്കും. ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങൾ നേരിട്ടു മറ്റു സംരംഭങ്ങൾക്ക് രൂപം നല്കും. ഇവയിലൂടെ 3000 പേർക്കും തൊഴിൽ നല്കാൻ ഉദ്ദേശിക്കുന്നു. അപ്പക്സ് സഹകരണ സംഘങ്ങളായ കൺസ്യുമർ ഫെഡ് (1000), മാർക്കറ്റ്ഫെഡ് (12), വനിതാഫെഡ് (174), റബ്ബർമാർക്ക് (36), എസ്.സി/എസ്ടി ഫെഡ് (28) എന്നിങ്ങനെ 1250 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സഹകരണ മേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ സഹകരണ വകുപ്പ്/സഹകരണ ബാങ്കുകൾ /സഹകരണ സംഘങ്ങൾ എന്നിവയിലെ സ്ഥിര നിയമനങ്ങളിലൂടെ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
മത്സ്യഫെഡിന്റെ മുന്കൈയ്യിൽ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. അക്വാ കൾച്ചർ യൂണിറ്റുകളിലും മറ്റും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഇപ്പോൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.