കേരള പോലീസിന് കുറഞ്ഞ നിരക്കില്‍ 3 ഹെലികോപ്റ്ററുകൾ നല്‍കാമെന്ന് ചിപ്‌സാന്‍ ഏവിയേഷന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ നല്‍കാമെന്ന് ചിപ്‌സാന്‍ ഏവിയേഷന്‍. ഒരു കോടി 44 ലക്ഷം രൂപക്ക് 20 മണിക്കൂര്‍ പറപ്പിക്കാന്‍ മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് ചിപ്‌സാന്റെ വാഗ്ദ്ധാനം. എന്നാൽ ഇതേ നിരക്കില്‍ ഒരു ഹെലികോപ്റ്റര്‍ മാത്രം വാടകയ്ക്ക് നല്‍കുന്ന പവന്‍ഹംസുമായി ധാരണയുണ്ടാക്കാന്‍ ആഭ്യന്തര വകുപ്പ് നീക്കംനടത്തി നടത്തിവരികയാണ്.
ഇിതിനിടയിലാണ് ചിപ്‌സാന്‍ സര്‍ക്കാരിന് ഗുണകരമാകുന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ചിപ്‌സാന്‍ ഏവിയേഷന്‍ ഡല്‍ഹി ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് റീജിയണലുകളിലായിട്ട് ഒരു കോടി 44 ലക്ഷം രൂപക്ക് 20 മണിക്കൂര്‍ വീതം പറത്താന്‍ മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് ചിപ്‌സാന്‍ പറയുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയിലുള്ള ചിപ്‌സാന്‍ ഏവിയേഷന്‍ പ്രളയഘട്ടത്തില്‍ സംസ്ഥാനത്ത് സൗജന്യ സര്‍വീസ് നടത്തിയിട്ടുണ്ട്.
ചിപ്‌സാന്റെ അപേക്ഷ ഒരു മാസത്തിലേറെയായി ഡിജിപിക്ക് കൈമാറിയിട്ട് എന്നാണ് റിപ്പോർട്ട്. എന്നാല്‍ പൊതുമേഖല കമ്പനി എന്ന പരിഗണനയിലാണ് പവന്‍ഹംസുമായി ധാരണയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പവന്‍ഹംസ് ലിമിറ്റഡിന്റെ, 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയില്‍ സേനയ്ക്കായി എത്തുക. ഒന്നരക്കോടിയോളം രൂപയാണ് ഇതിന്റെ മാസവാടക.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര ഇടതുസ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ക്കും ആകാശനിരീക്ഷണത്തിനും കമാന്‍ഡോകളുടെയും സേനയുടെയും വിന്യാസത്തിനും ഹെലികോപ്റ്റര്‍ ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു.
അതോടൊപ്പം, വിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കും അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ ഹെലികോപ്റ്റര്‍ അനിവാര്യമാണെന്നും ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം പവന്‍ഹംസുമായി ധാരണാപത്രം ഒപ്പുവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇടത്തരം ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററായ എ.എസ്. 365 ഡൗഫിന്‍ എന്‍-3 ആണ് വാടകയ്‌ക്കെടുക്കുന്നത്. വിശിഷ്ട വ്യക്തികള്‍ക്കു സഞ്ചരിക്കാന്‍ പാകത്തില്‍ സജ്ജമാക്കിയിട്ടുള്ളതുമാണിത്. മാസം 1.45 കോടി രൂപയാണ് വാടക. 20 മണിക്കൂര്‍ പറക്കാനാണിത്. 20 മണിക്കൂറിനു മുകളിലായാല്‍ മണിക്കൂറിന് 67,926 രൂപവെച്ച് നല്‍കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒട്ടേറെത്തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്.