ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
വയനാട്: ഒന്നിച്ചു നിന്നാല്‍ പ്രളയം മൂലമുള്ള ബുദ്ധിമുട്ടുകള്‍ അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യം ശ്രദ്ധ വേണ്ടത് രക്ഷാപ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം പുനരധിവാസം ഉറപ്പാക്കുമെന്നും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹം.
നിരവധി പ്രയാസങ്ങളാണ് ആളുകള്‍ നേരിടുന്നത് ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകുമെന്നും കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി ദുരിതബാധിതരോട് പറഞ്ഞു.
ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. മേപ്പാടിയിലെ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച ശേഷം 12ന് കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും.വയനാട്ടിലെ പുത്തുമലയിലും മലപ്പുറം നിലമ്ബൂരിലെ കവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.