കോവിഡ് ഉറവിടം കണ്ടെത്താനായില്ല; ജി.എസ്. ജയലാല്‍ എം.എല്‍.എ നിരീക്ഷണത്തില്‍
ചാത്തന്നൂര്‍ (കൊല്ലം): കല്ലുവാതുക്കലില്‍ വീണ്ടും കോവിഡ് പോസിറ്റീവ്. ജനപ്രതിനിധി കൂടിയായ ആശാ പ്രവര്‍ത്തകക്കാണ് രോഗം. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. സമൂഹത്തില്‍ മുന്‍നിര കോവിഡ് പോരാളികളിലും പ്രിവിലേജ്ഡ് ഗ്രൂപ്പുകളിലും വ്യാപനം ഉണ്ടോ എന്നറിയാനുള്ള സെന്റിനൽ സര്‍വെയ്‌ലന്‍സ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ഇവര്‍ക്ക് രോഗം ബാധിച്ചതിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവര്‍ ജോലി ചെയ്യുന്ന പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസും അടച്ചു. ഇവര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലുണ്ടായിരുന്ന സമയം ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ്. ജയലാലും അവിടെയുണ്ടായിരുന്നു. ഇതോടെ എം.എല്‍.എയടക്കമുള്ള ജനപ്രതിനിധികളെ നിരീക്ഷണത്തിലേക്ക് മാറ്റി.
കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മേവനക്കോണം വാര്‍ഡിലെ ആശാപ്രവര്‍ത്തകയാണ് ഇവര്‍. ഇതോടെയാണ് പാരിപ്പള്ളി പ്രൈമറി ഹെല്‍ത്ത് സെന്റർ താല്‍ക്കാലികമായി അടച്ചത്. ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലേക്ക് പോയി. തിങ്കളാഴ്ച അണുനശീകരണം നടത്തിയശേഷം ചൊവ്വാഴ്ച മുതല്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും. ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 29 പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചു.
ബ്ലോക്ക് അംഗത്തിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ പട്ടിക തയാറാക്കി വരികയാണ്. ആരോഗ്യപ്രവര്‍ത്തക എന്നതിലുപരി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടി ആയതിനാല്‍ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ദുഷ്കരമാകും. നിലവില്‍ 130 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 40 പേര്‍ പ്രാഥമികമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. എന്നാല്‍, പുതിക്കിയ സമ്പര്‍ക്ക പട്ടികയില്‍ 500ഓളം പേര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഒരാഴ്ച മുൻപ് ചാത്തന്നൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിൽ ജോലി ചെയ്യുന്ന കല്ലുവാതുക്കല്‍ സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൊലീസും ആരോഗ്യപ്രവര്‍ത്തകരും കൂടുതല്‍ കര്‍ശനമായ നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ആരോഗ്യപ്രവര്‍ത്തകക്ക് രോഗം ഭേദമായി ജനജീവിതം സാധാരണഗതിയിലേക്ക് പോകുന്നതിന് പിന്നാലെ വീണ്ടും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു ആരോഗ്യപ്രവര്‍ത്തകക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജനങ്ങള്‍.
ആരോഗ്യ പ്രവര്‍ത്തകയുടെ റൂട്ട് മാപ്പ്:
മേയ് ഒന്നുമുതല്‍ ഏഴുവരെ: ജോലിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു. കല്ലുവാതുക്കല്‍ മേമനക്കോണം സാമൂഹിക അടുക്കളയിലും പങ്കെടുത്തു.
മേയ് എട്ട്, ഒൻപത് : കല്ലുവാതുക്കല്‍ ഒന്നു മുതല്‍ നൂറ് വരെ നമ്പര്‍ വീടുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. എട്ടു മുതല്‍ പത്തു വരെ 25 എന്‍.സി.ഡി രോഗികളെയും കിടപ്പു രോഗികളെയും സന്ദര്‍ശിച്ചു. മേമനക്കോണം പ്രദേശത്ത് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.
മേയ് 11: ഓവര്‍സിയര്‍ക്കൊപ്പം ഫീല്‍ഡ് വര്‍ക്കില്‍ പങ്കെടുത്തു. ഇത്തിക്കര ബ്ലോക്കിലെ ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിച്ചു. ഇത്തിക്കര ബ്ലോക്ക് പ്രസിഡന്‍റും മറ്റു ജനപ്രതിനിധികള്‍ക്കും ഒപ്പം യോഗത്തില്‍ പങ്കെടുത്തു.
മേയ് 14: രാവിലെ 11.30ന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സെന്റിനൽ സര്‍വയലന്‍സിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തി.
മേയ് 15: ഇളംകുളം സര്‍വിസ് സഹകരണ ബാങ്ക്, റീജ്യനല്‍ സര്‍വിസ് സഹകരണ ബാങ്ക്, കല്ലുവാതുക്കല്‍ ആമി ബേക്കറി, ബേക്കറിക്ക് സമീപത്തെ ജനസേവകേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ചാത്തന്നൂര്‍ വിവാഹ ബ്രോക്കറുമായി പ്രതിശ്രുതവരന്റെ കുടുംബം സന്ദര്‍ശിച്ചു.
മേയ് 16: ചിറക്കരയില്‍ താമസിക്കുന്ന പിതാവിനെയും അയല്‍വാസികളും സന്ദര്‍ശിച്ചു. ഉച്ചയോടെ രോഗബാധ സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.