സ്പ്രിംക്ളർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി | വീഡിയോ
തിരുവനന്തപുരം: സ്‍പ്രിംക്ളര്‍ ഡാറ്റാ വിവാദങ്ങള്‍ അനാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‍പ്രിംക്ളര്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. വിവര ചോര്‍ച്ചയുണ്ടാകില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കോവിഡ് 19നെ പ്രതിരോധിക്കാനായി എല്ലാ വകുപ്പുകളും പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ശരിയായ രീതിയില്‍, പെട്ടെന്ന് വിശകലനം ചെയ്ത് മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മാത്രമേ രോഗ പ്രതിരോധം സാധ്യമാകും. ശാസ്ത്ര- സാങ്കേതികത ലോകത്ത് വലിയ വികാസം പ്രാപിച്ച കാലമാണിത്. ഫെയ്സ‌്ബുക്ക്, ട്വിറ്റര്‍, വാട്സ്‌ആപ്പ്, ഫോണ്‍ കോളുകള്‍, ഇ മെയില്‍ എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് കഴിവുള്ള സ്ഥാപനമാണ് സ്‍പ്രിംക്ളര്‍. മലയാളിയായ രാജി തോമസാണ് ഉടമ. ഇവരുടെ സാങ്കേതിക വിദ്യയെ ഉപയോഗിക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു.
സ്‍പ്രിംക്ളര്‍ കമ്പനിയുടെ സേവനങ്ങള്‍ സെപ്റ്റംബര്‍ 24 വരെ സൗജന്യമായിരിക്കും. അതിന് ശേഷം കാലാവധി നീട്ടുകയാണെങ്കില്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. സ്‍പ്രിംക്ളറിനെതിരായ കേസുകള്‍ മറ്റ് കമ്ബനികള്‍ നേരിടുന്നതിന് സമാനമാണ്. കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ല. കരാര്‍ എല്ലാ അര്‍ത്ഥത്തിലും നിയമ സാധുതയുള്ളതാണ്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തതിനാലാണ് നിയമ വകുപ്പിനെ അറിയിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യമായ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ക്രമക്കേടോ വിവര ചോര്‍ച്ചയോ ഉണ്ടാകാതിരിക്കാനുള്ള ശ്രമമുണ്ടെന്ന് വിവാദമുണ്ടായ ആദ്യ ദിവസം തന്നെ അറിയിച്ചതാണ്. കരാറിന് പിന്നിലെ വിവരങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു കഴിഞ്ഞു. വിവര ചോര്‍ച്ചയ്ക്കുള്ള വിദൂര സാധ്യത പോലും ഇല്ലാതാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഡാറ്റ ഇന്ത്യയിലെ സര്‍വറില്‍ സൂക്ഷിക്കും.